Showing posts with label അനുഭവങ്ങള്‍. Show all posts
Showing posts with label അനുഭവങ്ങള്‍. Show all posts

Thursday, June 19, 2008

മധുരമീ മലയാളം മറാത്തിയ്ക്കും


മലയാളം പഠിക്കാനുള്ള അതിയായ ആഗ്രഹം ഉള്ള മലയാളി അല്ലാത്ത ഒരു സുഹ്യത്ത് എന്റെ ഓഫിസിലുണ്ട്. അദ്ദേഹത്തിന്റെ കൈപ്പടയിലുള്ള മലയാളമാണ് മുകളില്‍
കാണുന്നത്.രണ്ടു ദിവസമുമ്പ് അദ്ദേഹം എന്നോട് താന്‍ മലയാളം പഠിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് എന്നോട് പറഞ്ഞപ്പോള്‍, ഞാനിത്രയും വിചാരിച്ചില്ല.
മലയാളിയായ് എന്നെ സ്വാധീനിക്കാന്‍ അദ്ദേഹം വെറുതേ ഭംഗിവാക്ക് പറയുകയാണെന്നാണ് ഞാന്‍ വിചാരിച്ചത്. അവധി ദിവസം നീയെങ്ങനാണ് ചിലവഴിക്കുന്നത് എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് ബ്ലോഗ് വായനയും ബ്ലോഗ് രചനയും ആയി നേരം കളയുമെന്ന് ഞാന്‍ പറഞ്ഞതുകാരണം,ബ്ലോഗിങ്ങിനെ പറ്റി
ഒരു ക്ലാസ് തന്നെ എടുക്കേണ്ടി വന്നു അദ്ദേഹത്തിനോട്. മഹാരാഷ്ട്ര സംസ്ഥാനക്കാരനായ അദ്ദേഹത്തിന് 3-4 ഇഗ്ലീഷ് ബ്ലോഗ് കാണിച്ച് കൊടുക്കുകയും കൂടി ചെയ്തപ്പൊല്‍ അദ്ദേഹം ഉത്സാഹഭരിതനായി. പിന്നെ എന്റെ സ്വന്തം മലയാളം ബ്ലോഗ്
കാണിച്ചപ്പോള്‍ അതിലെ ചില വാക്കുകള്‍ അക്ഷരങ്ങള്‍ ഉച്ചരിച്ചതിനു ശേഷം വായിക്കുന്നത് കണ്ട് ഞാന്‍ ആശ്ചര്യപെട്ടുപോയി.
താന്‍ മലയാളം സ്വന്തമായി പഠിക്കാന്‍ തുടങ്ങിയിട്ട് 6-7 മാസത്തോളമായെന്ന വെളിപ്പെടുത്തല്‍കേട്ട് ഞാന്‍ ഞെട്ടി. ഇന്നലെ അദ്ദേഹം സ്വന്തമായി എഴുതി ഓഫീസില്‍ കൊണ്ടുവന്ന ഒരു പേപ്പറാണ് ഞാന്‍ മുകളില്‍ കാണിച്ചിരിക്കുന്നത്.
ഞാന്‍ തെറ്റു തിരുത്തണമെന്ന അപേക്ഷയുമായിട്ടായിരുന്നു ഇതെന്നെകാണിച്ചത്. ലഞ്ചു ടൈമില്‍ ഞാന്‍ എന്നെ കൊണ്ട് ആവും വിധം ഇതിലെ തെറ്റ് മനസിലാക്കികൊടുത്തു. അത് അദ്ദേഹം മനസിലാക്കുകയും ‘ഴ’, ‘ള’, ‘ണ’ , ന തുടങ്ങിയ അക്ഷരങ്ങളുടെ ഉച്ചാരണവ്യത്യാസങ്ങള്‍ മനസിലാക്കാനായി എന്റെ ശബ്ദം മൊബയിലില്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.
അറബിയോ മറ്റു ഭാഷകളോ പഠിക്കാന്‍ തിരഞ്ഞെടുക്കാതെ മലയാളം തന്നെ പഠിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്തതിന്റെ കാരണം അന്വേഷിച്ചപ്പോള്‍
മലയാളികളും മലയാളസിനിമകളും പിന്നെ മലയാള സാഹിത്യത്തിനെ പറ്റിയുള്ള കേട്ടറിവും അദ്ദേഹത്തിനെ അത്രത്തോളം സ്വാധീനിച്ചുവെന്നാണ് പറഞ്ഞത്.
നിരവധിമലയാള വാക്കുകളുടെ ഇഗ്ലീഷ് അര്‍ത്ഥങ്ങള്‍ അദ്ദേഹം മനസിലാക്കി കഴിഞ്ഞുവെന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു. ജീവിതത്തില്‍ ഇതുവരെ കേരളം സന്ദര്‍ശിക്കാത്ത അദ്ദേഹത്തിന്റെ മലയാള ഭാഷയോടുള്ള സ്നേഹം ബൂലോകരെ അറിയിക്കണമെന്ന് തോന്നിയതിനാലാണിത് പോസ്റ്റുന്നത്.
മലയാള ഭാഷ ഹ്യദിസ്ഥമാക്കാന്‍ ശ്രമിക്കുന്ന അദ്ദേഹത്തിനെ സഹായിക്കുക എന്റെ ബാധ്യതയാണ്. മലയാളിയേയും മലയാളത്തെയും സ്നേഹിക്കുന്ന എന്റെ സുഹ്യത്തും സഹപ്രവര്‍ത്തകനുമായ ഷെല്‍ക്കേയെ മലയാള ഭാഷ അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

Monday, June 2, 2008

അവന്‍ വന്നിരിക്കുന്നു....

ഇത് സത്യമായിട്ടും സംഭവിച്ച കാര്യം തന്നെയാണ്. എന്റെ പ്രണയം അതിന്റെ മാസ്മരികതയില്‍ എത്തിയ ഒരു കാലം.
ആ സമയത്ത് പ്രിയതമയെ കാണാന്‍ ഒരു അവസരം കിട്ടിയാല്‍ ആരാണ് ഒഴിവാക്കുന്നത്. അതേ വൈകിട്ട് അവള്‍ ഹോസ്റ്റലില്‍ നിന്ന് നേരത്തെ വരും. പതിവു പോലെ അവളെ 6: 30 നു മുമ്പ് വീട്ടിലേക്ക് വണ്ടി കയറ്റി വിട്ടാല്‍ മതി. ഇനി വീട്ടില്‍ എന്തെങ്കിലും നമ്പരിട്ട് വേണം അങ്ങോട്ട് പോകാന്‍. നമ്പരിടേണ്ടി വന്നില്ല പപ്പാ തന്നെ പറഞ്ഞു കുറച്ച് പൈസ കയ്യില്‍ തന്നുകൊണ്ട് മാമന്റെ വീട്ടില്‍ കൊടുത്തിട്ട് വരാന്‍ .

വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ സമയം 5 മണി. ബൈക്ക് പറപ്പിച്ച് വിട്ടാല്‍ 5: 30ന് അവളെ കാണാം. പിന്നെ അവിടെ ചുറ്റി അടിച്ച് ഏതെങ്കിലും ഹോട്ടലില്‍ കയറിയിരുന്ന് ലഘു ഭഷണവും കഴിച്ച് , ചില്ലറ സൊള്ളല്‍ സംഭാഷണവും കഴിഞ്ഞ് ഒടുവില്‍ വേദനയോടെ പിരിയണം. പിന്നെ വേണം പൈസ കൊണ്ട് മാമന്റെ കയ്യില്‍ എത്തിയ്ക്കാന്‍ .

പ്ലാന്‍ ചെയ്തത് പോലെ 5:30ന് തന്നെ അവളെ കണ്ടെത്തി. ഏറെ നാളുകളായി കാണാത്തതിന്റെ വിഷമം ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ പങ്കു വച്ചു.. പിന്നെ അവളുടെ പരിഭവങ്ങള്‍ കേള്‍ക്കണം. കഴിഞ്ഞ ആഴ്ച ഒരിക്കല്‍ പോലും ഒന്ന് ഫോണ്‍ ചെയ്യാത്തതിനുള്ള മുഖം കറുപ്പിക്കല്‍ ഇന്ന് ഉണ്ടാവുമെന്ന് ഉറപ്പായിരുന്നു. അതിന്റെ സൂചന ഇന്നലെ വിളിക്കുമ്പഴേ ഉണ്ടായിരുന്നതു കൊണ്ട് ഞാന്‍ പ്രിപ്പയേര്‍ഡ് ആയിരുന്നു. അവളുടെ പരിഭവം മാറ്റാന്‍ ഞാന്‍ വിഷാദം, അനുകമ്പ,സെന്റിമെന്റല്‍ തുടങ്ങിയ കരുതിവച്ച ഭാവങ്ങള്‍ മാറി മാറി പ്രയോഗിച്ചു വിജയിച്ചുകൊണ്ടിരുന്നു. അവസാനം ഇനിയെന്നു കാണുമെന്ന ചോദ്യവുമായി പിരിയുമ്പോള്‍ സമയം 6:30 കഴിഞ്ഞു.

പപ്പ ഏല്‍പ്പിച്ച കാര്യവും നിര്‍വ്വഹിച്ച് തിരികെ വീട്ടിലോട്ട് പോകുന്നതിനു മുമ്പ് പെട്രോള്‍ വാഹനത്തില്‍ നിറച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു, പിന്നില്‍ നിന്നൊരു വിളി. “ഡാ മൂസാ നീ ഇവിടെയൊക്കെ ഉണ്ടോ?”
സഹപാഠി ആയിരുന്ന വിനോദ് ആയിരുന്നു. അക്കാലത്ത് വെറുതെ വായിനോക്കി നടന്നിരുന്ന എനിക്ക് കൂട്ടുകാര്‍ ഒരു വീക്ക് നെസ് ആയിരുന്നു.
അന്നും അത് തന്നെ സംഭവിച്ചു. അവന്റെ കൂടെ ഹോട്ടലില്‍ അത്താഴ ഭക്ഷണം കഴിഞ്ഞ് ചില്ലറ പൂര്‍വ്വകാലകഥകള്‍ പറഞ്ഞിരുന്ന് നേരം പോയത് അറിഞ്ഞില്ല. ഒരു ബൂത്തില്‍ കയറി വീട്ടില്‍ വരാന്‍ താമസിക്കുമെന്ന് മുന്നറിയിപ്പ് കൊടുത്തു. ഭാഗ്യം അമ്മ തന്നെയായിരുന്നു ഫോണെടുത്തത്.

അവനോട് യാത്രപറഞ്ഞ് പിരിഞ്ഞപ്പോള്‍ സമയം 11 മണി. വണ്ടി ഓടിച്ച് വരുമ്പോള്‍ എനിക്ക് ധൈര്യത്തിന്റെ കാര്യത്തില്‍ ഒരു കുറവും ഇല്ലായിരുന്നു. കാരണം ഞാന്‍ കണ്ട സിനിമയിലെ കഥ റീവൈന്‍ഡ് ചെയ്ത് നോക്കുക ഇത്തരം ഒറ്റയ്ക്കാവുന്ന സന്ദര്‍ഭങ്ങളില്‍ എന്റെ പതിവാണ്. അല്ലാതെ ഈ സമയത്ത് പ്രേതങ്ങളുടെയും കഴിഞ്ഞ ആഴ്ച തൂങ്ങി മരിച്ച ആ പെണ്ണിന്റെ ബോഡി കണ്ട വിവരവും ഞാന്‍ ഓര്‍മയിലേക്കു കയറ്റുകയേ ഇല്ല.അഥവാ ഇങ്ങനെയുള്ള ഓര്‍മ്മകള്‍ എന്റെ മനസിലേക്ക് കയറി വന്നാല്‍ തന്നെ ഞാന്‍ അവയെ ആട്ടിപായിക്കും.
ഇനിയുള്ള റോഡ് കേരളാ പി ഡബ്ലൂ ഡിയുടെ മുഖമുദ്ര പതിച്ച കുഴികള്‍ ഉള്ളതാണ് മാത്രവുമല്ല ഇരു വശവും റബ്ബര്‍ തോട്ടങ്ങളും വിജനവുമാണ്. ശ്വാനന്മാരുടെ പ്രണയസല്ലാപങ്ങള്‍ ഈ സമയത്താണ് സാധാരണ അരങ്ങേറുള്ളത് ഇവിടെ. അതിനിടയില്‍ ശല്യം ചെയ്യുന്ന എന്നേ പോലെയുള്ള ടൂ വീലന്മാരെ ഇവര്‍ പുറകേ ഓടി ആക്രമിക്കാന്‍ ശ്രമിക്കാറുണ്ട്. പെട്ടെന്നുള്ള ഇവന്‍മാരുടെ ശബ്ദം കേട്ട് വാഹനത്തിന്റെ നിയന്ത്രണം വിട്ട് അപകടത്തിനും സാധ്യതയുണ്ട്. മുന്‍പ് ഇങ്ങനെ ഒരു അനുഭവം ഉണ്ടായി ചില്ലറ പരുക്കുകള്‍ എനിക്കുണ്ടായിട്ടുള്ളത് കൊണ്ട് അതീവശ്രദ്ധയോടെ യാണ് ഞാന്‍ ആ ഇരു ചക്രവാഹനം ചലിപ്പിച്ചിരുന്നത്.

ഈ വിജനമായ റോഡ് ഏകദേശം 3 കി.മീ വരെ നീളും. ആ പ്രദേശത്ത് ആള്‍ താമസം ഇല്ലെന്ന് തന്നെ പറയാം. അങ്ങ് ദൂരെ മിന്നാമിനുങ്ങ് പോലെ ചില വീടുകളിലെ വിളക്കുകള്‍ കാണാം. സ്ട്രീറ്റ് ലൈറ്റുകള്‍ ഇവിടെ കുറവാണ്. വളവുകളില്‍ ചിലപ്പോള്‍ ചെറുമിന്നലോടെ ഒന്ന് രണ്ടെണ്ണം കണ്ടെന്നുവരാം. ഈ വഴിയില്‍ എന്നെ സംബന്ധിച്ചിടത്തോളം രാത്രിയാത്രകളില്‍ ദുരിതഅനുഭവങ്ങള്‍ ഒരുപാട് സഹിക്കേണ്ടി വന്നിട്ടുള്ളതാണ് . ഒരു മാസം മുമ്പ് തുടര്‍ച്ചായായി 2 ദിവസങ്ങളില്‍ എന്റെ വാഹനം ഇവിടെ വച്ച് പഞ്ചറായി വഴിമുടങ്ങിയിട്ടുണ്ട്. അതും ഒരേ സ്ഥലത്ത് വച്ച്. ആ രണ്ടു ദിവസങ്ങളിലും ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല . എന്റെ കൂടെ എന്റെ അളിയന്‍ (സഹോദരി ഭര്‍ത്താവ് ) ഉണ്ടായിരുന്നു. അളിയന്റെ കയ്യില്‍ മൊബയില്‍ ഉണ്ടായിരുന്നതുകൊണ്ട് അന്ന് വര്‍ക്ക് ഷോപ്പ് നടത്തുന്ന എന്റെ മാമനെ വിളിച്ചു വരുത്തി പഞ്ചറുള്ള ടയര്‍ മാറ്റി ഞങ്ങള്‍ക്ക് രക്ഷപെടാന്‍ കഴിഞ്ഞു.

ഇന്ന് അങ്ങനെ വല്ലതും സംഭവിച്ചാലോ എന്ന ചിന്ത എന്റെ മനസില്‍ ഭയം കോരിയെറിഞ്ഞു. ദൈവം സര്‍വ്വശക്തനാണെന്നും കരുണയുള്ളവനാണെന്നും ഓര്‍ക്കാന്‍ പിന്നെ എനിക്ക് അധികം സമയം വേണ്ടി വന്നില്ല. ആ സമയത്ത് ഞാന്‍ മറ്റാരെക്കാളും ഒരു യഥാര്‍ത്ഥ ഭക്തനായി മാറി എന്നു തന്നെ പറയാം. വിജനമായ വഴിയില്‍ ചീവിടിന്റെ ശബ്ദം എന്റെ ഭയത്തിന്റെ ആക്കം കൂട്ടികൊണ്ടിരുന്നു. നശിച്ച കയറ്റം കാരണം ആക്സിലേറ്ററില്‍ എന്ത് പ്രയോഗം നടത്തിയാലും ഫലമില്ല എന്ന അവസ്ഥയിലാണ്.

റോഡിന്റെ ഇടതുവശം താഴ്ന്ന പ്രദേശമാണ്. തട്ടുതട്ടായി ക്യഷിചെയ്ത് വളര്‍ന്ന കൂറ്റന്‍ റബ്ബര്‍മരങ്ങള്‍ ഇരുട്ടിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. ഇത്രയും താമസിക്കണ്ടതല്ലായിരുന്നു എന്ന് എനിക്ക് തോന്നി. എന്റെ ടൂവീലറിന് ശബ്ദം തീരെ കുറവായതായി അനുഭവപ്പെട്ടു. അതാണിവിടെ കടുത്ത നിശബ്ദതയ്ക്കുകാരണം. ഞാന്‍ ഓര്‍ക്കണ്ടാന്ന് വിചാരിക്കുന്ന ചിന്തകള്‍ എന്നെ കടന്നാക്രമിക്കുന്നു.

‘അവന്‍ വന്നിരിക്കുന്നു.........’
ഒരു ഗാഭീര്യ ശബ്ദം എന്റെ ഹ്യദയത്തെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് മുഴങ്ങി. മൂകതയില്‍ മുഴങ്ങിയ ആ ശബ്ദത്തിന്റെ ആക്കം കൊണ്ടാവണം എന്റെ കാലുകള്‍ ബ്രേക്കിലമര്‍ന്നുവോ?, എഞ്ജിന്‍ നിലച്ചുകൊണ്ട് എന്റെ വണ്ടി നിന്നു. എന്റെ വരവിനെ ഇത്രയധികം പ്രതീക്ഷിച്ചിരുന്ന പിശാച്.? അതോ പ്രേതമോ?. എന്റെ ഹ്യദയം പെരുമ്പറ മുഴക്കാന്‍ തുടങ്ങി.

ആ ശബ്ദത്തിന്റെ തുടര്‍ച്ച അല്പം ഇടവേളക്ക് ശേഷമാണ് വന്നത് . ഏതോ ബൈബിള്‍ വാക്യമായിരുന്നു.
എങ്കിലും ഇവിടെ ഈ സമയത്ത്?

റോഡിനു താഴെ പുതിയതായി പണിത വീട്ടില്‍ പ്രാര്‍ത്ഥന ആയിരുന്നു. പന്തകോസ് എന്ന വിഭാഗത്തിലുള്ള അവര്‍ ഒരു സ്പീക്കര്‍ ബോക്സ് റോഡിലേക്ക് കണക്ട് ചെയ്ത് വച്ചിരുന്നു. അത്രയും നേരം കാപ്പികുടിയോ മൌനപ്രാര്‍ത്ഥനയോ കഴിഞ്ഞു അവര്‍തുടങ്ങിയ ശബ്ദമായിരുന്നു ഞാന്‍ കേട്ടത്.

ഇന്നും ഞാനാ വഴിയില്‍ കൂടി പോകുമ്പോള്‍ ഈ ശബ്ദത്തിന്റെ ഓര്‍മ്മ എന്നില്‍ പുഞ്ചിരി ഉണ്ടാക്കാറുണ്ട്.

Saturday, March 29, 2008

ഞാനും യു എ ഇ ബൊഗേഴ്സ് മീറ്റില്‍

വെള്ളിയാഴ്ച ദിനത്തിലെ പതിവ് പാചകപരീക്ഷണവും ജുമാപ്രാര്‍ത്ഥന ,ഉച്ചയൂണും കഴിഞ്ഞ് ഉച്ചമയക്കത്തിനായി കിടക്കയെ സമീപിച്ചു. “ടാ നിന്റെ മൊബയില് ചിലക്കുന്നു“ എന്ന സഹമുറിയന്റെ വിളികേട്ട് ക്ഷമിക്കണം ഞാന്‍ ഉടനെയെത്താം എന്ന ക്ഷമാപണം കിടയ്ക്കക്കു നല്‍കിയിട്ട് ഞാന്‍ അടുത്ത മുറിയിലിരിക്കുന്ന എന്റെ മൊബയില്‍ കൈക്കലാ‍ക്കിയപ്പോഴേക്കും അതിന്റെ പാട്ട് നിലച്ചിരുന്നു.

ഹരിയണ്ണനാണ് മിസ്കീന്‍ കാള്‍ ചെയ്തിരിക്കുന്നതെന്ന് മനസിലായപ്പോള്‍ തിരിച്ചു വിളി നടത്തി.
ടാ നീ വരുന്നില്ലേ? നീയല്ലേ പറഞ്ഞത് പോകുമ്പോള്‍ വിളിക്കണമെന്ന്
ഞാന്‍ എന്റെ ഓര്‍മ്മയില്‍ പരതി... എവിടെ പോകുന്ന കാര്യമാണ് അണ്ണന്‍ പറയുന്നത്?
ടാ ബ്ലോഗേഴ്സ് മീറ്റ് ... ഞങ്ങള്‍ ഇവിടെ റെഡിയായി നില്‍ക്കുകയാ.
അണ്ണാ ഒരു പതിനഞ്ച് മിനിറ്റ് ഞാന്‍ ഇതാ ഞാനെത്തി...
പിന്നെയുള്ള പ്രകടനങ്ങള്‍ ദ്രുതഗതിയിലായിരുന്നു.വലിച്ചുകേറ്റിയ പാന്റ് തിരിച്ചാണെന്ന് മനസിലായത് അത്അരയിലെത്തിയപ്പോഴാണ്.വലിച്ചൂരി നേരെയാക്കി. കിടക്കയോട് സോറി ഡാ പറഞ്ഞിറങ്ങി. മുടിചീകിയൊതുക്കിയത് ലിഫ്റ്റിനുള്ളില്‍ വച്ച്. ഹരിയണ്ണന്‍ പറഞ്ഞ സ്ഥലത്ത് ഓടിയെത്തിയപ്പോഴേക്കും പതിനഞ്ച് മിനിറ്റ് കഴിഞ്ഞിരുന്നു.അവിടെ ഹരിയണ്ണന്‍ ഒരു വണ്ടിയുമായി കാത്തു നില്‍ക്കുന്നു. ഞാന്‍ ആ വണ്ടിയില്‍ കയറി അതിനുള്ളിലുള്ള സീറ്റുകളിലെല്ലാം തിരഞ്ഞു. എവിടെ ഹരിയണ്ണന്‍ പറഞ്ഞ കുറുമാനും വഴിപോക്കനും.
അവര് ചാര്‍ജ്ജ് ചെയ്യാന്‍ പോയിരിക്കുകയാ.., നീ ഡോറടയ്ക്ക് നമുക്കങ്ങോട്ട് പോകാം.
വണ്ടി മറ്റൊരിടത്ത് നിറുത്തി ഞങ്ങള്‍ അവരെയും കാത്ത് ഇരുന്നു. അല്പം കൂടി താമസിക്കാമായിരുന്നു എന്ന് എനിക്ക് തോന്നിയ നിമിഷം.
അതാ വരുന്നു രണ്ടു പേര്‍ . കുറുമാനെ തിരിച്ചറിയാം കഷണ്ടിയില്‍ സ്വന്തം പ്രതിബിംബം കാണുമ്പോള്‍ എന്ന എന്റെ ആശയം വഴിതെറ്റി. രണ്ടുപേര്‍ക്കും കഷണ്ടിയില്ല. ബുള്‍ഗാന്‍ താടി വച്ച ഒരു രൂപത്തിന് കുറുമാന്റെ ഛായ ഉള്ളതുപോലെ. ബ്ലോഗ് പ്രൊഫയിലില്‍ കണ്ട കുറുമാന്റെ ചിത്രം വീണ്ടും വീണ്ടും റീസ്റ്റോര്‍ ചെയ്തു നോക്കിയിട്ടും എനിക്ക് ഒന്നും പിടികിട്ടിയില്ല.
പിന്നീടുള്ള സംസാരത്തില്‍ നിന്നാണ് എന്റെ മുന്‍പിലുള്ള സീറ്റില്‍ ഇരിക്കുന്ന ആ മനുഷ്യന്‍ കുറുമാന്‍ എന്ന ബ്ലോഗര്‍ മാത്രമല്ല ഒരു വിഗ്ഗര്‍ കൂടി ആയ വിവരം അറിഞ്ഞത്. കാതടപ്പിക്കുന്ന ശബ്ദം ആയിരുന്നു കുറുമാന്‍ ചേട്ടന്റേത്. ആ ശബ്ദത്തിനു ശേഷം അടുത്തിരിക്കുന്ന വഴിപോക്കന്റെ ശബ്ദം ശ്രവിക്കാന്‍ ഞാനല്പം ബുദ്ധിമുട്ടി. ഞാന്‍ മൂസയാണെന്നും കനലാണെന്റെ ബ്ലോഗ് നാമമെന്നും പറഞ്ഞപ്പോള്‍ അങ്ങനെയും ഒരു ബ്ലോഗുണ്ടോയെന്ന മനസിലെ ചോദ്യത്തെ അടിച്ചിരുത്തികൊണ്ട് അവര്‍ ഞാന്‍ കണ്ടിട്ടുണ്ടെന്ന് മറുപടി നല്‍കി.

വാഹനം ഓടിച്ചിരുന്നത് ഹരിയണ്ണനായിരുന്നെങ്കിലും ക്യാപ്റ്റനായി ഇരുന്ന് വഴിപറഞ്ഞു കൊടുത്തിരുന്നത് കുറുമാന്‍ ചേട്ടനായിരുന്നു.
ഒടുവില്‍ ക്രീക്ക് പാര്‍ക്കില്‍ ഗേറ്റ് നമ്പര്‍ 2 കണ്ടെത്താന്‍ ഹരിയണ്ണന്‍ ബുദ്ധിമുട്ടുന്നത് കണ്ടപ്പോള്‍ , സ്വന്തം വാഹനം താന്‍ തന്നെ ഓടിച്ചാലെ യഥാര്‍ത്ഥവഴി കണ്ടെത്താന്‍ കഴിയുമെന്ന് കുറുമാന്‍ ചേട്ടന്റെ ആഹ്വാനം. ഹരിയണ്ണന്‍ സാരഥിസ്ഥാനം കുറുമാന് കൈമാറി.ഗേറ്റ് നമ്പര്‍ 2വിനായുള്ള അന്വേഷണം ഞങ്ങളെ കൊണ്ട് ചെന്നെത്തിച്ചത് ക്രീക്ക് പാര്‍ക്കും കഴിഞ്ഞ് ദഹ്റയില്‍ . ഒടുവില്‍ നോയൂ ടേണ്‍ സിഗ്നലിലെ ചുമന്ന വെട്ട് നമ്മള്‍ കണ്ടില്ലാന്ന് വിചാരിക്കൂ എന്ന് പറഞ്ഞുകൊണ്ട് കുറുമാന്‍ ചേട്ടന്‍ ഒരു ജംഗ് ഷനില്‍ യു ടേണ്‍ ഭംഗിയായി നിര്‍വഹിച്ചു. ചോദിച്ച് ചോദിച്ച് വീണ്ടും ആദ്യയമെത്തിയ ക്രീക്ക് പാര്‍ക്കിലെ ഗേറ്റ്നമ്പര്‍ 5 ല്‍ എത്തി.
ഗേറ്റ് നമ്പര്‍ 2 നായുള്ള അന്വേഷണം തുടര്‍ന്നു കൊണ്ടിരുന്നു.ചോദിച്ച് ചോദിച്ച് പോകാമെന്ന ഡയലോഗ് കുറമാന്‍ തുടര്‍ന്നു കൊണ്ടിരുന്നു.
ഗേറ്റ്നമ്പര്‍ 2 ലെത്തിയെങ്കിലും പാര്‍ക്കിങ്ങിനായുള്ള കറക്കം നാലുതവണ തുടര്‍ന്നു. ഒടുവില്‍ യു എ ഇ നിയമം അനുവദിക്കാത്ത ഒരു പാര്‍ക്കിങ്ങില്‍ വാ‍ഹനത്തെ വിട്ടേച്ച് തിരികെ വരുമ്പോള്‍ അതാ ഒരു പാര്‍ക്കിങ് സ്ഥലം. യു എ ഈ പോലീസിന് ധര്‍മ്മം കൊടുക്കേണ്ട അവസ്ഥയില്‍ നിന്നും രക്ഷനേടാനായി അവിടെ ഞാനും കുറുമാനും ഞങ്ങളുടെ താല്‍ക്കാലികമായ ബോഡി പാര്‍ക്കിങ് ചെയ്തുകൊണ്ട് ഹരിയണ്ണനെ വണ്ടിയെടുത്തുകൊണ്ട് വരാനായി വിട്ടു. ഇടയ്ക്ക് വന്ന ഒരു മറാട്ടി ബോഡിപാര്‍ക്കിങ്ങിന്റെ പേരില്‍ കുറുമാനോട് ഉടക്കിയെങ്കിലും ഞങ്ങള്‍ ആ പാര്‍ക്കിങ് സ്ഥലം കവര്‍ന്നെടുത്തു.
ഗേറ്റിനുമുമ്പില്‍ വന്നു നിന്ന അതുല്യ ചേച്ചിയുടെ വാഹനത്തില്‍ നിന്ന് കാറ്ററിങ്ങ് സാധനങ്ങള്‍ അകത്തേക്ക് ചുമന്നുകൊണ്ട് ഞങ്ങള്‍ യു എ ഇ ബ്ലോഗേഴ്സ് മീറ്റുന്ന ലൊക്കേഷനിലെത്തിചേര്‍ന്നു.അല്പനേരത്തെ കുശലാന്വേഷണത്തിനു ശേഷം കൈപ്പള്ളിയുടെ വാക് ധോരണിയിലേക്ക് ഊളിയിടേണ്ടി വന്നു. ആ വാക് ധോരണിയെ നിയന്ത്രണത്തിലാക്കാന്‍ അവലുംവെള്ളവും കൈപ്പള്ളിയ്ക്ക് നല്‍കിയ ആരുടെയോ ശ്രമവും വിഫലമായി. ബ്ലോഗിലെ പ്രശസ്തരായ എഴുത്തുകാരെ എന്റെ കണ്ണുകള്‍ ആരാധനയോടെ നേരിട്ട് നൊക്കികണ്ട് സായൂജ്യമടഞ്ഞു. കുറുമാന്‍ , അതുല്യചേച്ചി,തറവാടി ,വഴിപോക്കന്‍ ,അപ്പു,അനില്‍ശ്രീ, അഗ്രജന്‍ ,രണ്ടാമന്‍ ,ദേവേട്ടന്‍ അങ്ങനെ ഞാന്‍ വായനയിലൂടെ മാത്രം അറിഞ്ഞിരുന്ന ഒരുപാട് മുഖങ്ങള്‍ നേരിട്ട് കാണാന്‍ കഴിഞ്ഞ ഈ ദിവസം ഒരിക്കലും മറക്കാന്‍ കഴിയില്ല.

ഞാന്‍ ആദ്യം കണ്ട മലയാളം ബ്ലോഗ് വിശാലമനസ്കന്റെ ആയിരുന്നു. ആ ചേട്ടനെയും ഒടുവില്‍ ഇന്നലെ കാണാന്‍ കഴിഞ്ഞു. സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല. ഇങ്ങനെ ഒരു മീറ്റ് സംഘടിപ്പിച്ച സംഘാടകര്‍ക്ക് നന്ദി.
തിരികെ കുറുമാന്റെ വാഹനത്തിലുള്ള യാത്രയും തമാശനിറഞ്ഞതായിരുന്നു. അതും കൂടി പറയാന്‍ നിന്നാല്‍ ഓഫിസ് പണി നടക്കില്ല .
നന്ദി!

Monday, February 11, 2008

ബാച്ചിലേഴ്സ് കിച്ചണ്‍

മുംബയില്‍ എത്തിയിട്ട് നാലു ദിവസം കൊണ്ട് ഒരു ജോലി തരപ്പെടുത്തി. ഇനി താമസ സൌകര്യമാണ് വേണ്ടത് . അങ്കിളിന്റെയും ഫാമിലിയുടെയും കൂടെയുള്ള നാലു ദിവസത്തെ താമസം ഇനി എത്രയും വേഗം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണല്ലോ? . മറ്റ് അസൌകര്യങ്ങളുണ്ടായിട്ടല്ല ഈ അങ്കിള്‍ എന്റെ പപ്പയുടെ സുഹ്യത്ത് മാത്രമാണ്. ഇതിലധികം ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ?

അങ്ങനെ അങ്കിളിന്റെ ഒരു സുഹ്യത്താണ് ഒരു ഫ്ലാറ്റില്‍ മറ്റ് നാല് ബാച്ചികളോടൊപ്പമുള്ള ഒരു താമസസൌകര്യം ശരിയാക്കി തന്നത്. രണ്ട്
സ്റ്റേഷനുകള്‍ കടന്ന് പോകുന്നത് വരെ ലോക്കല്‍ ട്രെയിനില്‍ ഉന്തിതള്ളല്‍ നടത്തിയാല്‍ഓഫിസില്‍ നിന്ന് താമസിക്കുന്നിടത്തെത്താം.

അങ്ങനെ ആ ഫ്ലാറ്റില്‍ ഞാന്‍ ജീവിതമാരംഭിച്ചു. മറ്റു ബാച്ചികള്‍ എന്നെപോലെ നല്ലവരായതിനാല്‍ എന്റെ ഉറ്റ സുഹ്യത്തുക്കളാവാന്‍
അധികകാലം വേണ്ടി വന്നില്ല.ബാല്‍ക്കണിയില്‍ സൊറപറഞ്ഞിരിക്കുന്നതിനാല്‍ രാത്രികളിലെ ഉറക്കത്തിന് അല്പം
കുറവുവന്നെന്നതൊഴിച്ചാല്‍ ജീവിതം സുഖം സ്വസ്തം.
ജോലിയില്‍ തുടക്കക്കാരായ ഞങ്ങളില്‍ അധികവും തുച്ഛമായ ശമ്പളം വാങ്ങുന്നവരായിരുന്നു. കിച്ചണ്‍ ഉള്ള സ്ഥിതിക്ക് പാചകം
തുടങ്ങിയാലെന്തെന്ന തീരുമാനം ഞങ്ങളില്‍ ശക്തി പ്രാപിച്ചത് ആ കാരണത്താലാവും.പാചകത്തിന്റെ പ്രാഥമിക പാഠങ്ങള്‍ ഒന്നും
തന്നെ അറിയാത്തവരാണ് എല്ലാവരും. അതൊക്കെ ചെയ്ത് സ്വയം പഠിക്കാവുന്നതല്ലേ? എന്ന അഭിപ്രായത്തോട് എല്ലാവരും
യോജിച്ചു.ആദ്യ രണ്ടാഴ്ച പാചകം എല്ലാ‍വരും ഒരുമിച്ച് പിന്നീട് ഓരോ ദിവസവും ഓരോ ആള്‍ എന്ന നിയമാവലി എല്ലാവരും കൈയ്യടിച്ച്
അംഗീകരിച്ചു. പിറ്റേന്ന് തന്നെ ഗ്യാസിന് ഓര്‍ഡര്‍ ചെയ്യുകയും താല്‍ക്കാലികമായി ഒരു സ്റ്റൌവും മണ്ണെണ്ണയും , ചില്ലറ പാത്രങ്ങള്‍ , മുളകുപൊടി ,
മല്ലിപൊടി, മഞ്ഞള്‍പൊടി തുടങ്ങി ലാലേട്ടനും മമ്മൂക്കയും ഹരിക്യഷ്ണന്‍സ് എന്ന സിനിമയില്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞ ലിസ്റ്റിലെ
നമ്മുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചുള്ള ചേരുവുകള്‍ ഒഴിച്ച് ബാക്കിയെല്ലാം പിന്നീട് വാങ്ങാമെന്ന് ഉറച്ചു. ആദ്യപാചകമെന്ന
നിലയില്‍ പാലു കാച്ചിയപ്പോള്‍ , തിളച്ചു പൊങ്ങി സ്റ്റൌവു കെടുത്തിയ കുറച്ച് പാല്, നഷ്ടപെട്ടെങ്കിലും ബാക്കി അവശേഷിച്ചതില്‍
മധുരം ചേര്‍ത്ത് കുടിച്ചു.
ഇനി ഏത് മണ്ണെണ്ണ സ്റ്റൌ കൊണ്ട് വന്നാലും എനിക്ക് റിപ്പയറ് ചെയ്യാന്‍ കഴിയുമെന്ന് മെക്കാനിക്കല്‍ എഞ്ജിനിയറിങ്ങ് പഠിച്ച ഞാന്‍
സ്വയം പ്രഖ്യാപിച്ചത് അന്നാണ്. ഒടുവില്‍ തീ കത്തിച്ച് ചോറ് വയ്ക്കാന്‍ കഴിഞ്ഞത് ഞങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ആദ്യം ഒരു
പത്രത്തില്‍ വച്ച അരി ചോറായപ്പോള്‍ രണ്ടു പാത്രത്തിലേക്ക് മാറ്റി വേവിക്കേണ്ടി വന്നുവെന്ന് മാത്രം. പിന്നെ വേണ്ടത് കറിയാണല്ലോ?
തത്ക്കാലം മോരും കുറച്ചു കുമ്പളങ്ങായും ചേര്‍ത്ത് വെയ്ക്കാമെന്ന അഭിപ്രായം പറഞ്ഞത് ഞാന്‍ തന്നെയായിരുന്നു. അമ്മ വീട്ടില്‍
വിളമ്പുന്ന കറികളില്‍ ഇങ്ങനെ ഒന്ന് ഞാനപ്പോള്‍ ഓര്‍ത്തതാണ് കാരണം. പിന്നെ താമസിച്ചില്ല അടുത്തുള്ള പച്ചക്കറികടയില്‍ നിന്ന്
കുമ്പളങ്ങായും മറ്റൊരു കടയില്‍ നിന്നും തൈരും എത്തിചേര്‍ന്നു. കുമ്പളങ്ങയെ ഐസ് ക്യൂബുകള്‍ പോലെ അരിഞ്ഞ് തൈരിനെ
മോരാക്കാനും എന്റെ സഹബാച്ചികള്‍ക്ക് അധികസമയം വേണ്ടിയിരുന്നില്ല.
ഞാന്‍ അമ്മയുണ്ടാക്കി തരുന്ന് ആ കറിയെ മനസിന്റെ റീസൈക്കിള്‍ ബിന്നില്‍ നിന്ന് റീസ്റ്റോര്‍ ചെയ്തെടുത്ത് ജെ പി ഇ ജെ ഫോര്‍മാറ്റിലുള്ള ആ ഫയലിനെ ഫോട്ടൊ മൈക്രോസോഫ്റ്റ് ഇമേജ് വീവറില്‍ ഓപ്പണ്‍ ചെയ്ത് മുന്നില്‍ നിറുത്തി പരിശോധിച്ചു. കറുത്ത
നിറത്തിലുള്ള കടുക്. കറിവേപ്പില അതില്‍ സൂം ചെയ്തപ്പോള്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞത് . എന്നാല്‍ അങ്ങനെ തന്നെയാവട്ടെ.
ചൂടെണ്ണയില്‍ കടുകിന്റെ പൊട്ടിതെറി, കറിവേപ്പിലെയുടെ ചാട്ടം ആസ്വദിച്ച് അവരെ സമാധാനിപ്പിക്കാന്‍ അല്‍പ്പം ഉള്ളി എറിഞ്ഞ്,
മഞ്ഞ നിറത്തിനായി മഞ്ഞള്‍ പൊടിയും അല്പം എരിവിനായി മുളകും ചേര്‍ത്ത് എല്ലാം ശുഭം എന്ന വിചാരത്തില്‍ മോരിനെയുംപിന്നീട്
സുന്ദരരൂപത്തിലുള്ള കുമ്പളങ്ങായെയുംഅതിലേക്ക് തള്ളിയിട്ടു. പിന്നെ അവിടെ കിടന്ന് വെന്തുവാടാ പീറ കുമ്പളങ്ങേ എന്ന്
പറഞ്ഞുകൊണ്ട് എല്ലാം മൂടി വച്ചു .. പെട്ടെന്ന് വെന്തുവരാന്‍ ഉള്ളിലെ വിശപ്പിന്റെ വിളി കൊണ്ട് എന്റെ സുഹ്യത്ത് മണ്ണേണ്ണ പമ്പിന്റെ
പിസ്റ്റണ്‍ ഇടയ്ക്കിടയ്ക്ക് ചലിപ്പിക്കുമായിരുന്നു.
അവസാനം ഇതില്‍ കൂടുതല്‍ സമയം ഇത് വേവാനെടുക്കില്ലെന്ന് മനസിലായപ്പൊള്‍ ,
അല്ലെങ്കില്‍ സഹബാച്ചിയുടെ വെന്തുകാണില്ലേ? എന്നുള്ള ചോദ്യം കേട്ടപ്പോള്‍ ,ഞാ‍നതിന്റെ മൂടി തുറന്നു. പാത്രം മൂടുന്നതിനുമുമ്പ്
മഞ്ഞനിറത്തില്‍ എന്നെ കൊതിപ്പിച്ചു നിന്നിരുന്ന മോരിനെ കാണാനില്ല. മാത്രവുമല്ല, തെരിവു പട്ടികളെ എറിയാന്‍ കല്ലില്ലെങ്കില്‍ ഞാന്‍
റെഡി എന്ന് പറയുന്നതുപോലെ കുമ്പളങ്ങാ കഷണങ്ങള്‍ എന്റെ മുമ്പില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്നു. ഒടുവില്‍,വലിയ കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടുള്ള ശാസ്ത്രജ്ഞന്മാര്‍ പോലും ആദ്യ പരീക്ഷണത്തില്‍ തന്നെ വിജയം കാണാറില്ലെന്ന സത്യം ഉദ്ധരിച്ചു കൊണ്ട് ഞാന്‍ തടിയൂരി.
പിന്നെ ഉള്ളിയും മുളക് പൊടിയും പുളിയും ഉപ്പും ചേര്‍ത്ത് മറ്റൊരു വിഭവം ഒരുവന്റെ തലയിലുദിച്ചതുകൊണ്ടും അച്ചാര്‍ റെഡിമെയ്ഡായി വാങ്ങി വച്ചിരുന്നതു കൊണ്ടും വിശപ്പിന് ആശ്വാസം നല്‍കാന്‍ കഴിഞ്ഞു. ആദ്യദിവസം തന്നെ രണ്ട് പാഠങ്ങള്‍ ഞങ്ങള്‍ക്ക് പഠിക്കാന്‍ കഴിഞ്ഞത് അങ്ങനാണ്. കുമ്പളങ്ങായെ വേറെയിട്ട് വേവിക്കണമെന്നും മോര് തിളച്ചുപോയാല്‍ പിന്നെ മോരായിട്ട് മോന്താനാവില്ലെന്നും.
പിന്നീട് പരീക്ഷണങ്ങള്‍ തുടങ്ങുന്നതുമുമ്പ് ഓഫിസിലുള്ള ഒരു വനിതാ സഹപ്രവര്‍ത്തകയുടെ ഉപദേശം സ്വീകരിക്കുക എന്ന ബുദ്ധി ഞാന്‍ തിരിഞ്ഞെടുത്തു. ആളു മലയാളി തന്നെ. മീന്‍ കറി വച്ചപ്പോള്‍ മീന്‍ കഷണങ്ങള്‍ പൊടിഞ്ഞ് കറിയില്‍ ലയിച്ച് ചേരുന്നതിന് പ്രതിവിധി കാണാതെ ഞാന്‍ ബുദ്ധിമുട്ടുകയും. ഉപ്പ് ആദ്യമേ തന്നെ ചേര്‍ത്താല്‍ ഈ പ്രശ്നം ഉണ്ടാവില്ലെന്ന് പറഞ്ഞു തന്ന എന്റെ സഹപ്രവര്‍ത്തകയെ ഇപ്പോഴും ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു.

ബീഫ് കറി വയ്ച്ചാല്‍ അഞ്ച് പേര്‍ക്ക് ചോറ് കഴിക്കാന്‍ തികയുന്നില്ലെന്ന് കണ്ടപ്പോള്‍ ബീഫ് കറിക്ക് ,”കുറച്ച് വെള്ളം കൂടി ചേര്‍ത്ത് കുക്കറില്‍ വയ്ക്കടാ“ എന്ന് എന്റെ സുഹ്യത്തിനെ ഞാനെന്റെ സ്വയബുദ്ധിയില്‍ ഒരിക്കല്‍ ഉപദേശിച്ചു. ഒടുവില്‍ അന്നത്തെ ബീഫ് കറിക്ക് “ഇറച്ചിവെള്ളം “ എന്ന പേരു നിര്‍ദ്ദേശിച്ചത് മറ്റൊരു സുഹ്യത്തായിരുന്നു.

ടീ വി കാണല്‍ പാചകത്തിനിടെ പാടില്ലെന്ന നിയമം പാസാക്കിയത് മറ്റൊരു സംഭവത്തില്‍ നിന്നാണ്. നല്ല അയിലമീന്‍ കറിവച്ച എന്റെ സുഹ്യത്തിന്റെ ശ്രദ്ധ ടിവിയിലെ കോമഡി പരിപാടിയില്‍ നിന്ന് തിരിച്ചെത്താന്‍ താമസിച്ചു പോയി. അന്ന് അയിലമീന്‍ കറിവച്ചെങ്കിലും അവന്‍ മാത്രമത് “കരിമീനായി“ കഴിച്ചു. ബാക്കിയുള്ളവര്‍ക്ക് അവന്റെ ചിലവില്‍ അന്നത്തെ ഭക്ഷണം ഹോട്ടലിലായിരുന്നു.

പിന്നീട് ഏതു കറിവയ്ക്കാനും ഞങ്ങള്‍ അഞ്ചു പേരും വിദഗ്ദര്‍ ആയി മാറിയപ്പോള്‍ സ്വരം നന്നായാല്‍ പാട്ട് നിര്‍ത്തണമെന്ന ആത്മവാക്യം മനസിലാക്കിയല്ലാരുന്നു പാചകപരിപാടി നിര്‍ത്തിയത്, മറിച്ച് ജോലി കഴിഞ്ഞ് ട്രെയിനിലെ ഉന്തും തള്ളിലും തളര്‍ന്നു വരുന്ന ഞങ്ങളെ അലസത, മടി തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ചു തുടങ്ങിയിരുന്നു.എളുപ്പമുള്ള കറികള്‍ പുതിയവ പലതും കണ്ടുപിടിച്ചത് ഈ അവസ്ഥയിലാണെന്ന് പറയാം.സത്യത്തില്‍ എവരി ബാച്ചികള്‍ അമ്മയുടെയോ സഹോദരിയുടെയോ അതുമല്ലെങ്കില്‍ ജീവിതത്തിലേക്ക് കടന്ന് വരാന്‍ പോകുന്ന ഭാര്യയുടെയോ വില മനസിലാക്കുന്ന അപൂര്‍വ്വ സന്ദര്‍ഭങ്ങളിലൊന്ന് അടുക്കളയിലെ പാത്രങ്ങള്‍ കഴുകുന്ന സമയത്താവും.

അവന്‍ ചെയ്തില്ലേല്‍ പിന്നെ ഞാനെന്തിനാ മിനക്കെടുന്നത് എന്ന മത്സരബോധവും കൂടി തുടങ്ങുമ്പോള് ‍പാചകപരിപാടി അവസാനിച്ചുവെന്ന് തന്നെ പറയാം. ഇങ്ങനെ പലപ്രാവശ്യം അവസാനിക്കുകയും ഹോട്ടല്‍ ഭക്ഷണം മടുപ്പുണ്ടാക്കുമ്പോള്‍ പുനരാരംഭിക്കുന്നതുമായ ഒരു പരിപാടിയാണ് ബാച്ചിലേഴ്സ് പാചകം.

Saturday, February 9, 2008

കിടപ്പാടം തേടി...

സുഖവും സ്വസ്തതയും നിറഞ്ഞ എന്റെ താമസസൌകര്യം നഷ്ടപെട്ടത് പെട്ടെന്നാണ്. കമ്പനിവക ഫ്ലാറ്റില്‍ ബാച്ചിലേഴ്സായ ഞങ്ങള്‍ അഞ്ചു പേര്‍(ഭാര്യ നാട്ടിലായതുകൊണ്ട് ഞാനുംബാച്ചിയല്ലേ?) സുഖമായി മൂന്ന് റൂമുകള്‍ പങ്കിട്ട് ജീവിച്ചു വരികയായിരുന്നു. പെട്ടെന്നാണ് ഫ്ലാറ്റില്‍ ബാച്ചിലേഴ്സ് അനുവദിക്കില്ലെന്നും അവരെ മാറ്റി കുടുംബക്കാരെ താമസിപ്പിക്കണമെന്ന് സ്പോണ്‍സറിന് നോട്ടിസ് കിട്ടിയത്. ഞങ്ങളും കുടുംബത്തില്‍ പിറന്നവര്‍ തന്നെ പക്ഷെ ദുബായില്‍ ആ
അര്‍ത്ഥമില്ല അതിന് . കമ്പനിയുടെ ഫ്ലാറ്റില്‍ ഇനി പറ്റില്ലെന്നറിഞ്ഞ് ഞാനാകെ വിഷമിച്ചു. കാരണം എന്റെ താമസം ഒറ്റയ്ക്ക് ഒരു റൂമിലായിരുന്നല്ലോ? ഇനി അത്തരത്തിലൊരു കിടിലന്‍ സൌകര്യം കിട്ടാന്‍ പോകുന്നില്ല.ഇനി കിടപ്പാടം സ്വയം അന്വേഷിച്ചോളാന്‍ കമ്പനിയില്‍ നിന്ന് ഓറ്ഡറ് കിട്ടി.


അല്ലാ എന്താണിപ്പോള്‍ ഇങ്ങനെയൊരു നോട്ടിസ് വരാന്‍ കാര്യം? കാര്യമറിയാന്‍ ഞാന്‍ ഒരു അന്വേഷണം നടത്തി. അടുത്ത റൂമില്‍ താമസിച്ചിരുന്ന ഫിലിപ്പയിനി ചെക്കനാണ് ഈ വിനയ്ക്ക് കാരണമെന്നറിഞ്ഞു.മേപ്പടിയാന്‍ കിച്ചണിലിലെ ജനലിലൂടെ അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്ന അറബിതള്ളയുടെ പര്‍ദ്ദയില്ലാത്ത രൂപമൊന്ന് വീക്ഷിച്ചു പോലും. അതെങ്ങനെ
സാധിച്ചുവെന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല. അറബിത്തള്ള ആ ജനാലയില്‍ നിന്ന് പുറത്തേക്ക് നോക്കിയാല്‍ മാക്സിമം കാണാന്‍ കഴിയുന്നത് ആ
മുഖ മാത്രമായിരിക്കും. അത്രത്തോളം ഉയരത്തിലാണ് ഈ രണ്ട് ജനാലകളും ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. ഒന്ന് കൂടി അന്വേഷിച്ചപ്പോള്‍ അറിഞ്ഞു പയ്യന്‍ കാണുക
മാത്രമല്ല ആത്മാവില്‍ നിന്നൊരു അപസ്വരം കൂടി പുറത്തിട്ടെന്ന്. വിവരം ഇത്രയുമറിഞ്ഞപ്പോള്‍ എന്റെ കോപാഗ്നി ഒന്ന് ശമിപ്പിക്കാന്‍ രണ്ട് വാക്ക് അവനോട് പറയാതെ പറ്റില്ലെന്നായി.

പാവം അവന്റെ മറുപടി ഇതായിരുന്നു. കിച്ചണില്‍ പാചകത്തിനിടെ കൂട്ടുകാരന്‍ ഒരു തമാശപൊട്ടിച്ചു. ചിരിച്ചത് അല്പം ഉച്ചത്തിലായി .ഫിലിപ്പയിനി ഡിഷിന്റെ
ഗന്ധം മുറിയില്‍ തങ്ങി നില്‍ക്കണ്ടാന്ന് കരുതി ജനാലതുറന്നത് ആ സമയത്തായിരുന്നത്രേ. അവരുടെ നോട്ടം കണ്ടപ്പൊള്‍ തന്നെ തല പിന്‍ വലിച്ചിരുന്നു. അല്പം
കഴിഞ്ഞ് അവര്‍ പോയോന്നറിയാന്‍ ഉള്ളിലെ സംശയം തലപൊക്കിയപ്പോള്‍ ഒന്ന് കൂടി എത്തി നോക്കിയത്രേ. ആ അറബ് മഹിള അവിടെത്തന്നെ ഉണ്ടായിരുന്നു.
കാര്യം ഇത്രയുമായെങ്കിലും ഫിലിപ്പൈനികള്‍ പെട്ടെന്ന് കിടപ്പാടം കണ്ടെത്തി. അവര്‍ക്കു ഒരുമയുണ്ട്, അതുകൊണ്ട് ഏതു ഉളക്കമേലിലും ആരുടെ കൂടെയും കിടക്ക
ഷെയറ് ചെയ്യാം . അഭിമാനവും അന്തസുമുള്ള ഇന്ത്യന് സര്‍വ്വോപരി മലയാളിക്കത് പറ്റില്ലല്ലൊ? പുതിയ കിടപ്പാടത്തിലേക്ക് മാറാനുള്ള കാലാവധി രണ്ടു ദിവസം ബാക്കി
നില്‍ക്കേ ഞാന്‍ എന്റെ സുഹ്യത്തിനോടൊപ്പം (ഇന്ത്യനാ മലയാളി അല്ല) ഒരു കിടപ്പാടം കണ്ടെത്തി. അല്പം ഭീമമായ തുക അഡ്വാന്‍സും കൊടുത്ത് താമസം
മാറാന്‍ വെള്ളിയാഴ്ചക്കായി കാത്തിരുന്നു.
അങ്ങനെ വെള്ളിയാഴ്ച ദിവസം ഒരു വാഹനവും സംഘടിപ്പിച്ച് സ്ഥാവരജംഗമ വസ്തു വകകള്‍ അതില്‍ ലോഡ് ചെയ്ത് ഒരു കി.മീ അകലേയുള്ള പുതിയ
കിടപ്പാടത്തിലേക്ക് വച്ചുപിടിച്ചു. സാധനങ്ങള്‍ ഒന്നന്നായി ഇറക്കി രണ്ടാം നിലയിലുള്ള കിടപ്പാടത്തില്‍ സ്വസ്ഥാനങ്ങളില്‍ വയ്ക്കവേ പുറത്ത് ഒരു വിളി. വാതില്‍ തുറന്ന്
നോക്കിയപ്പോള്‍ മധ്യവയസ്കനായ ഒരു അറബി. ആരാണിവിടെ പുതിയ താമസക്കാരന്‍ എന്ന് ഇഗ്ലീഷ് ഇങ്ങനെയും പറയാമെന്ന രീതിയില്‍ ചോദിക്കുമ്പോള്‍ ആദ്യം
അന്തിച്ചു.
പിന്നെ പറഞ്ഞു. അതെ ഞാനാണ്. കുടുംബമാണൊ? എന്ന ചോദ്യത്തിനുമുമ്പില്‍ ഞാന്‍ പതറി. ഇവിടെ കുടുംബക്കാരെ അനുവദിക്കുകയുള്ളുവെന്ന് ഇയാള്‍
പറയുമ്പോള്‍ എല്ലാം അറിഞ്ഞിട്ടാണ് ഇതിയാന്‍ വരുന്നതെന്ന് മനസിലായി.എനിക്ക് ഈ ഫ്ലാറ്റ് പരിശോധിക്കണം . ഞാനീ ബില്‍ഡിങിന്റെ എന്തോ അസോസിയേഷന്‍ മാനേജറാണെന്ന് പറഞ്ഞു കൊണ്ട് അതിയാന്‍ അകത്തേക്ക് കയറി
പെണ്ണുങ്ങള്‍ ആരുമില്ലേ ഇവിടെ? ഇയാള്‍ക്കെന്താ പെണ്ണുങ്ങളെ മാത്രം കണ്ടാ മതിയൊ? വഷളന്‍ , എന്ന് ഞാന്‍ ചിന്തിക്കുമ്പോള്‍ . എന്റെ കൂടെയുണ്ടായിരുന്ന ഒരു
മലയാളി സുഹ്യത്ത് “ആ സാധനം ഒഴിച്ച് ബാക്കിയെല്ലാം കൊണ്ട് വന്നിട്ടൊണ്ടെന്ന് പറയടാ“ന്ന് മലയാളത്തില്‍ പറയുന്നുണ്ടായിരുന്നു. പിന്നെ അരങ്ങേറിയത്
പുള്ളിക്കാ‍രന്റെ ഭീഷണി ആയിരുന്നു. പോലീസിനെ വിളിക്കും തന്റെ പേരില്‍ കേസെടുക്കുമെന്നുള്ള ഭീഷണിക്കിടയിലെപ്പൊഴോ എന്റെ ഹൌസ് ഓണര്‍ വന്നു. ശ്വാസം നേരെയാക്കി ഞാന്‍ അദ്ദേഹത്തെ എന്റെ ഹൌസ് ഓണര്‍ക്ക് കൈമാറി.

ദുബായിലെ കരാമയില്‍ പെണ്ണില്ലാതെ ജീവിക്കാന്‍ പാടില്ലെന്ന സത്യം മനസിലാക്കാന്‍ വന്നിട്ട് രണ്ട് വര്‍ഷമായ എനിക്കിപ്പഴാണ്
കഴിഞ്ഞത്. എന്തായാലും ഹൌസ് ഓണറിന്റെ പഞ്ചാരവാക്കിലൊ ചില്ലറയിലൊ അറബ് മഹാന്‍ ഒതുങ്ങി. പക്ഷെ ഈ കിടപ്പാടവും സ്ഥിരമല്ലെന്നെനിക്ക്
ബോധ്യമായി.

ഹേ അറബികളെ ഞാനൊന്ന് ചോദിച്ചോട്ടെ നിങ്ങളും ഒരുകാലത്ത് ബാച്ചികള്‍ അല്ലായിരുന്നോ? അന്ന് നിങ്ങള്‍ക്കാണ് ഈ അവസ്ഥയെങ്കില്‍ എന്തായിരിക്കുമെന്ന്
ഒരു നിമിഷം ചിന്തിച്ചു നോക്കൂ.
ആരും കുടുംബന്‍മാരോ കുടുംബിണി കളോ ആയി ജനിക്കുന്നില്ല .
സമൂഹംഅവരെ അങ്ങനെ ആക്കുകയാണ് ചെയ്യുന്നത്.
അല്ലെങ്കില്‍ സ്വയം അവര്‍ ആകുന്നു.
അതുവരെ അവര്‍ക്ക് ജീവിക്കണ്ടെ?

സമര്‍പ്പണം:
ദുബായില്‍ കിടപ്പാടം തേടുന്ന ബാച്ചികള്‍ക്കായി ഞാനീ പോസ്റ്റ് സമര്‍പ്പിക്കുന്നു

Wednesday, December 12, 2007

ഞാന്‍ സ്വര്‍ഗ്ഗത്തില്‍....

ഇതൊരു വെറും കഥയല്ല ....സംഭവകഥയാണ്.

ഞാന്‍ മുംബയിലായിരുന്ന കാലത്ത് എന്റെ കൂടെ ജോലി ചെയ്തിരുന്ന സുഹ്യത്തിന്റെ അനുഭവ കഥ.രണ്ടു ദിവസം ജോലിക്ക് വരാതിരുന്ന അവന്‍ മൂന്നാം നാള്‍ വന്നപ്പോള്‍ എന്നോട് പറഞ്ഞ കഥ.പൊതുവേ മദ്യത്തിനെ പ്രണയിക്കുന്ന എന്റെ സുഹ്യത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ..“ ടാ ഞാന്‍ ഉച്ചയ്ക്ക് 2 മണിക്കേ തുടങ്ങി. ശനിയാഴ്ച ബാക്കിയിരുന്നതില്‍ 2 പെഗ്ഗ് അടിക്കാനുള്ളതുണ്ടായിരുന്നു. അപ്പഴാ ജോസിന്റെ വിളി ഇന്ന് ലവന്റെ ബര്‍ത്തഡേയാണ് ക്യത്യം 4 മണിക്ക് അന്ദേരി സ്റ്റേഷനില്‍ അവനെത്തുമെന്ന് ഞാന്‍ പോയി പിക്ക് ചെയ്യണമെന്ന്. പിന്നെ ഏതെങ്കിലുമൊരു ബാറില്‍ പോയി ആഘോഷിക്കാമെന്ന് .
ഞാന്‍ ക്യത്യം 4 മണിക്ക് സ്റ്റേഷനില്‍ ഹാജരായി. അല്ലേലും മദ്യപിക്കാന്‍ ആരു വിളിച്ചാലും ക്യത്യ നിഷ്ട ഞന്‍ പാലിക്കും.
ലവന്‍ വന്നപ്പോ 5 മണി കഴിഞ്ഞു. തെറി പറയാന്‍ തുടങ്ങുമ്പോഴേക്കും അവന്‍ വായ പൊത്തി.
പ്ലീസ് ടാ നല്ല ദിവസമായിട്ട്...
പിന്നെ ഞാനെന്റെ ഇരുചക്രം സ്റ്റാര്‍ട്ട് ചെയ്തു. മാന്യന്മാരായ ഞങ്ങള്‍ ജന്മദിനങ്ങള്‍ ആഘോഷിക്കാറുള്ള തറവാട്ടമ്പലത്തില്‍ ആസനമുറപ്പിക്കാനുള്ള ലൊക്കേഷന്‍ ഫിക്സ് ചെയ്തു.അമ്യത് ഗ്ലാസുകളില്‍ നിറയാന്‍ തുടങ്ങി.പിന്നെ ഞങ്ങള്‍ പറക്കാനും. അവന്റെ ഓഫിസില്‍ പുതിയതായി വന്ന മഹിളാ രത്നത്തിന്റെ അംഗലാവണ്യം മുതല്‍ എന്റെ ഓഫിസിലെ മുരടനായ കിഷോറിനിട്ട് ഒരു തട്ട് കൊടുക്കാനുള്ള മാര്‍ഗം വരെ ചര്‍ച്ചാ വിഷയമായി.


സമയം 10മണി, ഇനി എന്റേ കൂട്ടിലേക്കു തന്നെ ചേക്കാറാമെന്ന് തീരുമാനമായി.വീണ്ടും എന്റെ ദ്വിചക്രവാഹനം സവാരിക്കു റെഡിയായി. മുന്നോട്ട് അവന്‍ ഒഴുകി നീങ്ങുകയായിരുന്നു കൊതുമ്പു വള്ളം പോലെ. മുംബയിലെ റോഡുകള്‍ മഴപെയ്യാതെ വെള്ളം നിറഞ്ഞിരുന്നു. ബസുകള്‍ക്ക് ടയറില്ലായിരുന്നു. അതേ അവയും പായി കപ്പല്‍ പോലെ നീങ്ങുന്നു.എന്റെ കണ്ണുകള്‍ ആരോ തിരുമ്മി അടയ്ക്കുന്നതു പോലെ. മുന്നിലതാ സൈലന്റായി ഒരു ബോട്ട് എനിക്കു നേരെ വരുന്നു. എന്നാ വലത്തോട്ടല്പം മാറ്റി വിട്ടു കളയാം

ടപ്പ്. ഇവിടെയും കല്ലടയാറ്റിലെ പോലെ പാറയോ?
**************************************************************

മരണം ഉറക്കത്തേ പോലയാണെന്ന് കേട്ടിട്ടുണ്ട്. ഞാന്‍ ആ ഉറക്കത്തിലാണ്. കണ്ണ് തുറക്കാന്‍ ശ്രമിച്ചു.കണ്ണ് എനിക്കില്ലേ?ഞാനിപ്പോള്‍ ആത്മാവ് മാത്രമായിരിക്കുന്നു. എന്റെ മരണാനന്തര കര്‍മ്മങ്ങള്‍ നടന്നു കാണുമോ? എന്റെ ബോഡി നാട്ടിലെത്തിച്ചിട്ടുണ്ടാവുമോ?നൂറില്‍പ്പരം സംശയങ്ങള്‍ എന്റെ ആത്മാവിനുണ്ടായി തുടങ്ങി. ചെയ്ത പാവങ്ങള്‍ വച്ചു നോക്കിയാല്‍ നരക കവാടത്തിനു മുമ്പിലാവും ഞാന്‍.എങ്കിലും എന്നെ പറ്റി ഓര്‍ത്ത് ആരെങ്കിലും കരയാനുണ്ടാവുമോ വീട്ടില്‍.
എന്റെ ആത്മാവിന് കാഴ്ച ലഭിക്കാന്‍ തുടങ്ങി. ചുറ്റും ശോഭയാര്‍ന്ന പ്രകാശം . പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന പൂച്ചെടികള്‍ എന്ത് മനോഹരമായി നിരന്ന് നില്‍ക്കുന്നു.പുല്‍പ്പരപ്പുകളെ മനോഹരമായ രൂപങ്ങളില്‍ വെട്ടി ഒരുക്കിയിരിക്കുന്നു,
അപ്പോള്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍. ഇഷ്ട ഭോജനം ലഭിക്കുന്ന സുന്ദരിമാരായ പെണ്ണുങ്ങള്‍ ഉള്ള സ്വര്‍ഗത്തില്‍ ഞാന്‍ . ദൈവമേ അപ്പോള്‍ ഞാന്‍ ചെയ്ത പാപങ്ങളൊന്നും അത്ര നിലവാരമുള്ള പാപങ്ങള്‍ ആയിരുന്നില്ല അല്ലേ?

പതുക്കെ ഞാന്‍ എഴുന്നേറ്റു. പുല്‍പ്പരപ്പുകള്‍ക്ക് അപ്പുറത്ത് ഒരു റോഡ്. റോഡില്‍ ഒരു ബസ് ങേ ബസ് നമ്പര്‍ .... ഇത് അന്ധേരി കുര്‍ല ബസ് അല്ലേ?അപ്പോള്‍ ....ഇത്.............

ഞാന്‍ ബൈക്കില്‍ നിന്നും തെറിച്ചു വീണത് മുംബയിലെ ലീല ഹോട്ടലിന്റെ ഗാര്‍ഡനിലായിരുന്നുവെന്നും റോഡില്‍ വീണ ജോസിനെ ആരൊ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെന്നും ആരുടെയും കണ്ണില്‍ പെടാത്ത ഞാന്‍ ഒരു രാത്രി ആ ഗാര്‍ഡനിലുറങ്ങിയെന്നും തിരിച്ചറിയാന്‍ അധികസമയം വേണ്ടി വന്നില്ല

Monday, August 20, 2007

കല്ലറയ്ക്കുള്ളിലെ ചലനം

ഞാനന്ന് 8 ലൊ 9 ലൊ പഠിക്കുന്നു.എന്റെ വീടിന്റെ മുന്നില്‍ ഒരു ക്രിസ്ത്യന്‍ പള്ളിയാണ്.അതിന്റെ മുന്നിലായി അല്പം വിസ്ത്യതമായ മുറ്റമുണ്ട്.പള്ളിയില്‍ പ്രാര്‍ത്ഥനപരിപാടികള്‍ ഇല്ലാത്ത സമയങ്ങളില്‍ ഞങ്ങള്‍ കുട്ടികള്‍ മടലും, പന്തുമായി വന്നു ക്രിക്കറ്റ്, ചിലപ്പോ കിളിത്തട്ട്, സെവന്‍ഡീസ് , കുഴിപ്പന്ത്, കുട്ടിയുംകോലും തുടങ്ങിയ കളികള്‍ കൊണ്ട് ക്രിസ്തുരാജനെ സന്തോഷിപ്പിക്കും. അദ്ദേഹത്തിന്റെ മുഖത്തു നോക്കിയാ അറിയാം ഒരു ചിരി. അത് എത്രയോ പ്രാവശ്യം ഞാന്‍ കണ്ടിരിക്കുന്നു.

അന്ന് പതിവുപോലെ സ്കൂള്‍ കഴിഞ്ഞു അവിടെ കൂടി. അംഗ സംഖ്യ കുറവ്. ക്രിസ്തുവിനെ കൂടി കൂട്ടിയാലും കിളിത്തട്ടിന് ആളു തികയില്ല. ക്രിക്കറ്റിന് നോ ബാള്‍...ബാളില്ല. പിന്നെ വന്നവര്‍ സൊറ പറഞ്ഞിരുന്നു സമയം കളഞ്ഞു. ഈ ഒത്തുചേരല്‍ കല്ലറകള്‍ സ്ഥിതി ചെയ്യുന്ന സെമിത്തേരി ഭാഗത്തായിരുന്നു.സമയം കൊഴിഞ്ഞുകൊണ്ടിരുന്നു.

ഓരോരുത്തരായി കൂടണയാനായി പിരിയാന്‍ തുടങ്ങി. ഇപ്പോള്‍ ഞാനും രാജേഷും പിന്നെ ഒന്നും മിണ്ടാതെ ക്രിസ്തു രാജനും. എനിക്കു കുറച്ചു നേരം കൂടി ഇരിക്കണമെന്നു തോന്നി. എന്റെ ഇരിപ്പ് ജീവിച്ചിരുന്നപ്പോള്‍ ഉന്നതന്മാരായ വ്യക്തികളില്‍ പെട്ട ഒരാളുടെ കല്ലറയുടെ മുകളിലാണ്. കോണ്‍ക്രീറ്റ് കൊണ്ട് കെട്ടിപൊക്കി, മുകളില്‍ സുന്ദരിമാരായ രണ്ടു മാലാഖമാര്‍. ഇവര്‍ക്കിടയില്‍ സുന്ദരനാണെന്ന് സ്വയം പറയാറുള്ള ഞാന്‍ ആസനമുറപ്പിച്ചത്. “അണ്ണാ ഞാന്‍ പോവുകയാ”. എന്റെ കത്തിയടി നിന്നപ്പോ രാജേഷ് എഴുന്നേറ്റ് പൊടിയും തട്ടി ഇറങ്ങി.
അല്പനേരം കൂടി കഴിഞ്ഞ് വീട്ടിലേക്ക് ചേക്കാറാമെന്ന് തോന്നി എനിക്ക്. ഞാനെന്റെ ചിന്താമണ്ഡലങ്ങളില്‍ ,വോട്ട് തെണ്ടിയിറങ്ങുന്ന സ്ഥാനാര്‍ത്ഥിയെ പോലെ അലഞ്ഞു നടന്നു. സന്ധ്യ പകലിനെ വിഴുങ്ങാന്‍ തുടങ്ങി.
പെട്ടന്നാണത് സംഭവിച്ചത്. ഞാനിരുന്ന കല്ലറ ഒരു മുഴക്കത്തോടെ ഒന്നിളകിയത്.ഞാന്‍ ഞെട്ടിയെണീറ്റ് ചാടിയിറങ്ങി. പിന്നെ ജീവനും കൊണ്ടുള്ള ഓട്ടമായിരുന്നു.

വീടിനു മുന്നിലെത്തിയപ്പോഴാണ് ശ്വാസം വീണത്. തൊണ്ട വരണ്ടിരുന്നു. വെള്ളം കുടിക്കുമ്പോള്‍ , “എടാ തണുത്ത വെള്ളം ഇങ്ങനെ കുടിക്കാതെടാ, രാത്രി ചുമ ഇനിയും മാറിയിട്ടില്ല” എന്ന് അമ്മ പിറു പിറുക്കുന്നുണ്ടായിരുന്നു.പൂമുഖത്ത് എത്തിയപ്പോള്‍ പപ്പ ആരോടൊ സംസാരിക്കുന്നുണ്ടായിരുന്നു.
“ ഭൂമികുലക്കം ഞാന്‍ വണ്ടിയിലാരുന്നോണ്ട് അറിഞ്ഞില്ല ഇവിടെ എങ്ങനെ ഉണ്ടായിരുന്നു.”

എന്താണ് സംഭവിച്ചതെന്ന് എന്റെ ബുദ്ധിയില്‍ തെളിയാന്‍ തുടങ്ങിയത് അപ്പഴായിരുന്നു.

Sunday, August 19, 2007

ജന്നി

നാലു കൊല്ലം മുമ്പാണ് സംഭവം നടക്കുന്നത്.
എന്റെ മാമന് എന്റെ അതേ പ്രായമുള്ള ഒരു മകനുണ്ട്. ഞാന്‍ ടാ സൂറേന്ന് വിളിക്കും. സുധീര്‍.
പത്താം ക്ലാസ് രണ്ട് കോല്ലം കൊണ്ട് പഠിച്ച് ജയിച്ചു കാണിച്ചവന്‍. മാമന്റെ പെട്ടെന്നുള്ള മരണം കുടുംബകാര്യങ്ങള്‍ അവന്റെ ചുമലിലാക്കി. മാമന്‍ നടത്തി പോന്നിരുന്ന ഒരു സര്‍ക്കാര്‍ കാര്യാലയം അവന്‍ ഏറ്റെടുക്കേണ്ടി വന്നു. മറ്റൊന്നുമല്ല ഒരു റേഷന്‍ കട.

ഈ കട അല്പം ദൂരെയാണ് . വീട്ടില്‍ നിന്നു 45 കി മി അകലെ.പാവങ്ങള്‍ , കൂടുതലും ഗിരിജനങ്ങള്‍ മാത്രം ഉള്ള നാട്ടിലാണ് ഈ കട.പോകുന്ന വഴി ഒരു 6-7 കി. മീ ഓളം ഉള്‍വനപ്രദേശം. മൂകമായ അന്തരീക്ഷം. പൊട്ടി പൊളിഞ്ഞ റോഡ്.വൈദ്യുതി എന്നു പറഞ്ഞാല്‍ എന്താണ് എന്ന് അവിടുത്തെ കുട്ടികള്‍ക്ക് കേട്ടറിവ് മാത്രം.

ഈ സംഭവം ഒരു ഓണക്കാലത്തായിരുന്നു. അവിട്ടം നാള്‍ .ഓണക്കാല കലാപരിപാടികള്‍ സംഘടിപ്പിച്ച് ഷൈന്‍ ചെയ്യാമെന്ന എന്റെ ആഗ്രഹത്തിനെ മങ്ങലേല്പിച്ചു കൊണ്ട് എനിക്ക് വീട്ടുകാര്‍ ഒരു നിയോഗം ഏല്പിച്ചു.സൂറിനെ സഹായിക്കുക.പല ചവിട്ടുനാടകങ്ങളും എന്റെ മാതാപിതാക്കളുടെ മുമ്പില്‍ ചിലവാകില്ല എന്നു മനസിലായപ്പോള്‍ ,ഒടുവില്‍ ഞാന്‍ ആ കര്‍ത്തവ്യം ഏറ്റെടുത്തു.
സൂറിന്റെ കൂടെ കച്ചവടത്തില്‍ സഹായിക്കുക.ആളൊരു രസികനാണ്. തമാശകള്‍ നിസാരമായി വന്നുകൊണ്ടിരിക്കും.
അന്ന് കടയില്‍ തിരക്കൊഴിഞ്ഞപ്പോള്‍ 8മണി. നാളെ കച്ചവടമില്ല. പണം എണ്ണി നോക്കി 15000രുപയോളം. അപ്പോ പോകാം ഞാന്‍ തിരക്കു കൂട്ടി. ഉടനെ സൂറ്
“ഇന്നിനി പോകുന്നത് ശരിയല്ലാ. വനത്തിലൂടെ ഒറ്റയ്ക്ക് അതു ഇത്രയും രൂപയുമായി. ഇടയ്ക്കു
വച്ച് നമ്മൂടെ യമഹാ പണിമുടക്കിയാല്‍ .ആനയിറങ്ങുന്ന സ്ഥലമാ.”
ഇപ്പോള്‍ ഞാന്‍ ഞെട്ടി.
ഇല്ലാ എങ്കി നാളെ . പക്ഷെ എന്റെ ഓണാഘോഷ പരിപാടി ......... കാട്ടാന . ...........
ഒടുവില്‍ സൂറിന്റെ തീരുമാനത്തിനു വിട്ടു. കാട്ടു പ്രേതങ്ങളെ എങ്ങനേയും അഡ്ജസ്റ്റ് ചെയ്യാം.പക്ഷേ........കാട്ടാനകളുടെ മുന്നില്‍ എന്തു കാട്ടാനാ...
ആ ദിവസവും അവിടെ തങ്ങി. അതി രാവിലേ ഞങ്ങള്‍ യമഹാ പണിപ്പെട്ടു സ്റ്റാര്‍ട്ട് ചെയ്തു.മുന്നില്‍ ഞാനും പിന്നില്‍ ബാഗ് സുരക്ഷിതമായി പിടിച്ച് സൂറും. ഞങ്ങള്‍ വനത്തിലേക്കു പ്രവേശിച്ചു. സമയം 5 :30 എന്നാലും വനത്തിനുള്ളില്‍ അര്‍ദ്ധരാത്രിപോലെ .യമഹായുടെ ഹെഡ് ലയിറ്റ് നന്നായി പ്രകാശിക്കുന്നുണ്ട്. പക്ഷെ റോഡിന്റെ ഗുണം കൊണ്ട് 29- 30 ആണ് സ്പീഡ്. (ഊഹകണക്കാ) .
പുറകില്‍ ഒരു വാഹനത്തിന്റെ ശബ്ദം കേട്ടതു പോലെ ....മഞ്ഞുപിടിച്ച റിയര്‍വ്യൂ മിറര്‍ ഒന്നും വ്യക്തമാവുന്നില്ല.
“ സൂറെ ആരാടാ നമ്മടെ പിറകില്‍”
“നോക്കട്ടടാ”
"ടാ ഒരു ജന്നി"
ഞാന്‍ ഞെട്ടി യമഹാ ഇരച്ചു ആക്സിലേറ്റര്‍ ഇനിയും മേലോട്ടില്ല.
എന്നാലും എന്തായിരിക്കും ഈ ജന്നി. കാട്ടിലെ ഏതെങ്കിലും കുഴപ്പകാരായ
ജീവികളുടെ വിളിപ്പേരാകും. ഭയം കൊണ്ട് ചോദിക്കാനും പറ്റുന്നില്ല.
ആ 6 കി. മീ എങ്ങനെ കഴിഞ്ഞുവെന്ന് എന്റെ യമഹാക്കറിയാം,ഞാന്‍ ഞാന്‍ ഇന്നേ വരെ ചോദിച്ചിട്ടില്ല.
അതാ അവിടെ ഒരു ചായക്കട കുറെ ആളുകള്‍ ...അവിടെ നിറുത്തിരണ്ടു ചായക്കു പറഞ്ഞിട്ട് ഞാന്‍ റോഡിലേക്ക് നോക്കി ഒരു മിനിബസ് വന്ന് യമഹായ്ക്കടുത്ത് പാര്‍ക്ക് ചെയ്യുന്നു. അതില്‍ നിന്നും കുറെ സുന്ദരന്മാരും രണ്ട് മൂന്നുസുന്ദരിമാരും ഇറങ്ങി.
ഞാനതിന്റെ മുകളിലെ ബോര്‍ഡ് വായിച്ചു.
ജനനി നാടകട്രൂപ്പ്.

മലയാളം ടൈപ്പ് ചെയ്യാന്‍?