Thursday, June 19, 2008

മധുരമീ മലയാളം മറാത്തിയ്ക്കും


മലയാളം പഠിക്കാനുള്ള അതിയായ ആഗ്രഹം ഉള്ള മലയാളി അല്ലാത്ത ഒരു സുഹ്യത്ത് എന്റെ ഓഫിസിലുണ്ട്. അദ്ദേഹത്തിന്റെ കൈപ്പടയിലുള്ള മലയാളമാണ് മുകളില്‍
കാണുന്നത്.രണ്ടു ദിവസമുമ്പ് അദ്ദേഹം എന്നോട് താന്‍ മലയാളം പഠിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് എന്നോട് പറഞ്ഞപ്പോള്‍, ഞാനിത്രയും വിചാരിച്ചില്ല.
മലയാളിയായ് എന്നെ സ്വാധീനിക്കാന്‍ അദ്ദേഹം വെറുതേ ഭംഗിവാക്ക് പറയുകയാണെന്നാണ് ഞാന്‍ വിചാരിച്ചത്. അവധി ദിവസം നീയെങ്ങനാണ് ചിലവഴിക്കുന്നത് എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് ബ്ലോഗ് വായനയും ബ്ലോഗ് രചനയും ആയി നേരം കളയുമെന്ന് ഞാന്‍ പറഞ്ഞതുകാരണം,ബ്ലോഗിങ്ങിനെ പറ്റി
ഒരു ക്ലാസ് തന്നെ എടുക്കേണ്ടി വന്നു അദ്ദേഹത്തിനോട്. മഹാരാഷ്ട്ര സംസ്ഥാനക്കാരനായ അദ്ദേഹത്തിന് 3-4 ഇഗ്ലീഷ് ബ്ലോഗ് കാണിച്ച് കൊടുക്കുകയും കൂടി ചെയ്തപ്പൊല്‍ അദ്ദേഹം ഉത്സാഹഭരിതനായി. പിന്നെ എന്റെ സ്വന്തം മലയാളം ബ്ലോഗ്
കാണിച്ചപ്പോള്‍ അതിലെ ചില വാക്കുകള്‍ അക്ഷരങ്ങള്‍ ഉച്ചരിച്ചതിനു ശേഷം വായിക്കുന്നത് കണ്ട് ഞാന്‍ ആശ്ചര്യപെട്ടുപോയി.
താന്‍ മലയാളം സ്വന്തമായി പഠിക്കാന്‍ തുടങ്ങിയിട്ട് 6-7 മാസത്തോളമായെന്ന വെളിപ്പെടുത്തല്‍കേട്ട് ഞാന്‍ ഞെട്ടി. ഇന്നലെ അദ്ദേഹം സ്വന്തമായി എഴുതി ഓഫീസില്‍ കൊണ്ടുവന്ന ഒരു പേപ്പറാണ് ഞാന്‍ മുകളില്‍ കാണിച്ചിരിക്കുന്നത്.
ഞാന്‍ തെറ്റു തിരുത്തണമെന്ന അപേക്ഷയുമായിട്ടായിരുന്നു ഇതെന്നെകാണിച്ചത്. ലഞ്ചു ടൈമില്‍ ഞാന്‍ എന്നെ കൊണ്ട് ആവും വിധം ഇതിലെ തെറ്റ് മനസിലാക്കികൊടുത്തു. അത് അദ്ദേഹം മനസിലാക്കുകയും ‘ഴ’, ‘ള’, ‘ണ’ , ന തുടങ്ങിയ അക്ഷരങ്ങളുടെ ഉച്ചാരണവ്യത്യാസങ്ങള്‍ മനസിലാക്കാനായി എന്റെ ശബ്ദം മൊബയിലില്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.
അറബിയോ മറ്റു ഭാഷകളോ പഠിക്കാന്‍ തിരഞ്ഞെടുക്കാതെ മലയാളം തന്നെ പഠിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്തതിന്റെ കാരണം അന്വേഷിച്ചപ്പോള്‍
മലയാളികളും മലയാളസിനിമകളും പിന്നെ മലയാള സാഹിത്യത്തിനെ പറ്റിയുള്ള കേട്ടറിവും അദ്ദേഹത്തിനെ അത്രത്തോളം സ്വാധീനിച്ചുവെന്നാണ് പറഞ്ഞത്.
നിരവധിമലയാള വാക്കുകളുടെ ഇഗ്ലീഷ് അര്‍ത്ഥങ്ങള്‍ അദ്ദേഹം മനസിലാക്കി കഴിഞ്ഞുവെന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു. ജീവിതത്തില്‍ ഇതുവരെ കേരളം സന്ദര്‍ശിക്കാത്ത അദ്ദേഹത്തിന്റെ മലയാള ഭാഷയോടുള്ള സ്നേഹം ബൂലോകരെ അറിയിക്കണമെന്ന് തോന്നിയതിനാലാണിത് പോസ്റ്റുന്നത്.
മലയാള ഭാഷ ഹ്യദിസ്ഥമാക്കാന്‍ ശ്രമിക്കുന്ന അദ്ദേഹത്തിനെ സഹായിക്കുക എന്റെ ബാധ്യതയാണ്. മലയാളിയേയും മലയാളത്തെയും സ്നേഹിക്കുന്ന എന്റെ സുഹ്യത്തും സഹപ്രവര്‍ത്തകനുമായ ഷെല്‍ക്കേയെ മലയാള ഭാഷ അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

Monday, June 2, 2008

അവന്‍ വന്നിരിക്കുന്നു....

ഇത് സത്യമായിട്ടും സംഭവിച്ച കാര്യം തന്നെയാണ്. എന്റെ പ്രണയം അതിന്റെ മാസ്മരികതയില്‍ എത്തിയ ഒരു കാലം.
ആ സമയത്ത് പ്രിയതമയെ കാണാന്‍ ഒരു അവസരം കിട്ടിയാല്‍ ആരാണ് ഒഴിവാക്കുന്നത്. അതേ വൈകിട്ട് അവള്‍ ഹോസ്റ്റലില്‍ നിന്ന് നേരത്തെ വരും. പതിവു പോലെ അവളെ 6: 30 നു മുമ്പ് വീട്ടിലേക്ക് വണ്ടി കയറ്റി വിട്ടാല്‍ മതി. ഇനി വീട്ടില്‍ എന്തെങ്കിലും നമ്പരിട്ട് വേണം അങ്ങോട്ട് പോകാന്‍. നമ്പരിടേണ്ടി വന്നില്ല പപ്പാ തന്നെ പറഞ്ഞു കുറച്ച് പൈസ കയ്യില്‍ തന്നുകൊണ്ട് മാമന്റെ വീട്ടില്‍ കൊടുത്തിട്ട് വരാന്‍ .

വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ സമയം 5 മണി. ബൈക്ക് പറപ്പിച്ച് വിട്ടാല്‍ 5: 30ന് അവളെ കാണാം. പിന്നെ അവിടെ ചുറ്റി അടിച്ച് ഏതെങ്കിലും ഹോട്ടലില്‍ കയറിയിരുന്ന് ലഘു ഭഷണവും കഴിച്ച് , ചില്ലറ സൊള്ളല്‍ സംഭാഷണവും കഴിഞ്ഞ് ഒടുവില്‍ വേദനയോടെ പിരിയണം. പിന്നെ വേണം പൈസ കൊണ്ട് മാമന്റെ കയ്യില്‍ എത്തിയ്ക്കാന്‍ .

പ്ലാന്‍ ചെയ്തത് പോലെ 5:30ന് തന്നെ അവളെ കണ്ടെത്തി. ഏറെ നാളുകളായി കാണാത്തതിന്റെ വിഷമം ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ പങ്കു വച്ചു.. പിന്നെ അവളുടെ പരിഭവങ്ങള്‍ കേള്‍ക്കണം. കഴിഞ്ഞ ആഴ്ച ഒരിക്കല്‍ പോലും ഒന്ന് ഫോണ്‍ ചെയ്യാത്തതിനുള്ള മുഖം കറുപ്പിക്കല്‍ ഇന്ന് ഉണ്ടാവുമെന്ന് ഉറപ്പായിരുന്നു. അതിന്റെ സൂചന ഇന്നലെ വിളിക്കുമ്പഴേ ഉണ്ടായിരുന്നതു കൊണ്ട് ഞാന്‍ പ്രിപ്പയേര്‍ഡ് ആയിരുന്നു. അവളുടെ പരിഭവം മാറ്റാന്‍ ഞാന്‍ വിഷാദം, അനുകമ്പ,സെന്റിമെന്റല്‍ തുടങ്ങിയ കരുതിവച്ച ഭാവങ്ങള്‍ മാറി മാറി പ്രയോഗിച്ചു വിജയിച്ചുകൊണ്ടിരുന്നു. അവസാനം ഇനിയെന്നു കാണുമെന്ന ചോദ്യവുമായി പിരിയുമ്പോള്‍ സമയം 6:30 കഴിഞ്ഞു.

പപ്പ ഏല്‍പ്പിച്ച കാര്യവും നിര്‍വ്വഹിച്ച് തിരികെ വീട്ടിലോട്ട് പോകുന്നതിനു മുമ്പ് പെട്രോള്‍ വാഹനത്തില്‍ നിറച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു, പിന്നില്‍ നിന്നൊരു വിളി. “ഡാ മൂസാ നീ ഇവിടെയൊക്കെ ഉണ്ടോ?”
സഹപാഠി ആയിരുന്ന വിനോദ് ആയിരുന്നു. അക്കാലത്ത് വെറുതെ വായിനോക്കി നടന്നിരുന്ന എനിക്ക് കൂട്ടുകാര്‍ ഒരു വീക്ക് നെസ് ആയിരുന്നു.
അന്നും അത് തന്നെ സംഭവിച്ചു. അവന്റെ കൂടെ ഹോട്ടലില്‍ അത്താഴ ഭക്ഷണം കഴിഞ്ഞ് ചില്ലറ പൂര്‍വ്വകാലകഥകള്‍ പറഞ്ഞിരുന്ന് നേരം പോയത് അറിഞ്ഞില്ല. ഒരു ബൂത്തില്‍ കയറി വീട്ടില്‍ വരാന്‍ താമസിക്കുമെന്ന് മുന്നറിയിപ്പ് കൊടുത്തു. ഭാഗ്യം അമ്മ തന്നെയായിരുന്നു ഫോണെടുത്തത്.

അവനോട് യാത്രപറഞ്ഞ് പിരിഞ്ഞപ്പോള്‍ സമയം 11 മണി. വണ്ടി ഓടിച്ച് വരുമ്പോള്‍ എനിക്ക് ധൈര്യത്തിന്റെ കാര്യത്തില്‍ ഒരു കുറവും ഇല്ലായിരുന്നു. കാരണം ഞാന്‍ കണ്ട സിനിമയിലെ കഥ റീവൈന്‍ഡ് ചെയ്ത് നോക്കുക ഇത്തരം ഒറ്റയ്ക്കാവുന്ന സന്ദര്‍ഭങ്ങളില്‍ എന്റെ പതിവാണ്. അല്ലാതെ ഈ സമയത്ത് പ്രേതങ്ങളുടെയും കഴിഞ്ഞ ആഴ്ച തൂങ്ങി മരിച്ച ആ പെണ്ണിന്റെ ബോഡി കണ്ട വിവരവും ഞാന്‍ ഓര്‍മയിലേക്കു കയറ്റുകയേ ഇല്ല.അഥവാ ഇങ്ങനെയുള്ള ഓര്‍മ്മകള്‍ എന്റെ മനസിലേക്ക് കയറി വന്നാല്‍ തന്നെ ഞാന്‍ അവയെ ആട്ടിപായിക്കും.
ഇനിയുള്ള റോഡ് കേരളാ പി ഡബ്ലൂ ഡിയുടെ മുഖമുദ്ര പതിച്ച കുഴികള്‍ ഉള്ളതാണ് മാത്രവുമല്ല ഇരു വശവും റബ്ബര്‍ തോട്ടങ്ങളും വിജനവുമാണ്. ശ്വാനന്മാരുടെ പ്രണയസല്ലാപങ്ങള്‍ ഈ സമയത്താണ് സാധാരണ അരങ്ങേറുള്ളത് ഇവിടെ. അതിനിടയില്‍ ശല്യം ചെയ്യുന്ന എന്നേ പോലെയുള്ള ടൂ വീലന്മാരെ ഇവര്‍ പുറകേ ഓടി ആക്രമിക്കാന്‍ ശ്രമിക്കാറുണ്ട്. പെട്ടെന്നുള്ള ഇവന്‍മാരുടെ ശബ്ദം കേട്ട് വാഹനത്തിന്റെ നിയന്ത്രണം വിട്ട് അപകടത്തിനും സാധ്യതയുണ്ട്. മുന്‍പ് ഇങ്ങനെ ഒരു അനുഭവം ഉണ്ടായി ചില്ലറ പരുക്കുകള്‍ എനിക്കുണ്ടായിട്ടുള്ളത് കൊണ്ട് അതീവശ്രദ്ധയോടെ യാണ് ഞാന്‍ ആ ഇരു ചക്രവാഹനം ചലിപ്പിച്ചിരുന്നത്.

ഈ വിജനമായ റോഡ് ഏകദേശം 3 കി.മീ വരെ നീളും. ആ പ്രദേശത്ത് ആള്‍ താമസം ഇല്ലെന്ന് തന്നെ പറയാം. അങ്ങ് ദൂരെ മിന്നാമിനുങ്ങ് പോലെ ചില വീടുകളിലെ വിളക്കുകള്‍ കാണാം. സ്ട്രീറ്റ് ലൈറ്റുകള്‍ ഇവിടെ കുറവാണ്. വളവുകളില്‍ ചിലപ്പോള്‍ ചെറുമിന്നലോടെ ഒന്ന് രണ്ടെണ്ണം കണ്ടെന്നുവരാം. ഈ വഴിയില്‍ എന്നെ സംബന്ധിച്ചിടത്തോളം രാത്രിയാത്രകളില്‍ ദുരിതഅനുഭവങ്ങള്‍ ഒരുപാട് സഹിക്കേണ്ടി വന്നിട്ടുള്ളതാണ് . ഒരു മാസം മുമ്പ് തുടര്‍ച്ചായായി 2 ദിവസങ്ങളില്‍ എന്റെ വാഹനം ഇവിടെ വച്ച് പഞ്ചറായി വഴിമുടങ്ങിയിട്ടുണ്ട്. അതും ഒരേ സ്ഥലത്ത് വച്ച്. ആ രണ്ടു ദിവസങ്ങളിലും ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല . എന്റെ കൂടെ എന്റെ അളിയന്‍ (സഹോദരി ഭര്‍ത്താവ് ) ഉണ്ടായിരുന്നു. അളിയന്റെ കയ്യില്‍ മൊബയില്‍ ഉണ്ടായിരുന്നതുകൊണ്ട് അന്ന് വര്‍ക്ക് ഷോപ്പ് നടത്തുന്ന എന്റെ മാമനെ വിളിച്ചു വരുത്തി പഞ്ചറുള്ള ടയര്‍ മാറ്റി ഞങ്ങള്‍ക്ക് രക്ഷപെടാന്‍ കഴിഞ്ഞു.

ഇന്ന് അങ്ങനെ വല്ലതും സംഭവിച്ചാലോ എന്ന ചിന്ത എന്റെ മനസില്‍ ഭയം കോരിയെറിഞ്ഞു. ദൈവം സര്‍വ്വശക്തനാണെന്നും കരുണയുള്ളവനാണെന്നും ഓര്‍ക്കാന്‍ പിന്നെ എനിക്ക് അധികം സമയം വേണ്ടി വന്നില്ല. ആ സമയത്ത് ഞാന്‍ മറ്റാരെക്കാളും ഒരു യഥാര്‍ത്ഥ ഭക്തനായി മാറി എന്നു തന്നെ പറയാം. വിജനമായ വഴിയില്‍ ചീവിടിന്റെ ശബ്ദം എന്റെ ഭയത്തിന്റെ ആക്കം കൂട്ടികൊണ്ടിരുന്നു. നശിച്ച കയറ്റം കാരണം ആക്സിലേറ്ററില്‍ എന്ത് പ്രയോഗം നടത്തിയാലും ഫലമില്ല എന്ന അവസ്ഥയിലാണ്.

റോഡിന്റെ ഇടതുവശം താഴ്ന്ന പ്രദേശമാണ്. തട്ടുതട്ടായി ക്യഷിചെയ്ത് വളര്‍ന്ന കൂറ്റന്‍ റബ്ബര്‍മരങ്ങള്‍ ഇരുട്ടിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. ഇത്രയും താമസിക്കണ്ടതല്ലായിരുന്നു എന്ന് എനിക്ക് തോന്നി. എന്റെ ടൂവീലറിന് ശബ്ദം തീരെ കുറവായതായി അനുഭവപ്പെട്ടു. അതാണിവിടെ കടുത്ത നിശബ്ദതയ്ക്കുകാരണം. ഞാന്‍ ഓര്‍ക്കണ്ടാന്ന് വിചാരിക്കുന്ന ചിന്തകള്‍ എന്നെ കടന്നാക്രമിക്കുന്നു.

‘അവന്‍ വന്നിരിക്കുന്നു.........’
ഒരു ഗാഭീര്യ ശബ്ദം എന്റെ ഹ്യദയത്തെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് മുഴങ്ങി. മൂകതയില്‍ മുഴങ്ങിയ ആ ശബ്ദത്തിന്റെ ആക്കം കൊണ്ടാവണം എന്റെ കാലുകള്‍ ബ്രേക്കിലമര്‍ന്നുവോ?, എഞ്ജിന്‍ നിലച്ചുകൊണ്ട് എന്റെ വണ്ടി നിന്നു. എന്റെ വരവിനെ ഇത്രയധികം പ്രതീക്ഷിച്ചിരുന്ന പിശാച്.? അതോ പ്രേതമോ?. എന്റെ ഹ്യദയം പെരുമ്പറ മുഴക്കാന്‍ തുടങ്ങി.

ആ ശബ്ദത്തിന്റെ തുടര്‍ച്ച അല്പം ഇടവേളക്ക് ശേഷമാണ് വന്നത് . ഏതോ ബൈബിള്‍ വാക്യമായിരുന്നു.
എങ്കിലും ഇവിടെ ഈ സമയത്ത്?

റോഡിനു താഴെ പുതിയതായി പണിത വീട്ടില്‍ പ്രാര്‍ത്ഥന ആയിരുന്നു. പന്തകോസ് എന്ന വിഭാഗത്തിലുള്ള അവര്‍ ഒരു സ്പീക്കര്‍ ബോക്സ് റോഡിലേക്ക് കണക്ട് ചെയ്ത് വച്ചിരുന്നു. അത്രയും നേരം കാപ്പികുടിയോ മൌനപ്രാര്‍ത്ഥനയോ കഴിഞ്ഞു അവര്‍തുടങ്ങിയ ശബ്ദമായിരുന്നു ഞാന്‍ കേട്ടത്.

ഇന്നും ഞാനാ വഴിയില്‍ കൂടി പോകുമ്പോള്‍ ഈ ശബ്ദത്തിന്റെ ഓര്‍മ്മ എന്നില്‍ പുഞ്ചിരി ഉണ്ടാക്കാറുണ്ട്.

മലയാളം ടൈപ്പ് ചെയ്യാന്‍?