Saturday, August 23, 2008

മാണി മുത്തശ്ശിയും ഇഞ്ചി മോഷണവും

നാടായനാടും കാടായ കാടുമെല്ലാം ഓണം കൊള്ളുന്നു. മുത്തങ്ങാട്ടെ മാണിമുത്തശ്ശിമാത്രം ഒറ്റയ്ക്ക് എന്തു ഓണം കൊള്ളാനാ?
ഇത്തവണത്തെയെങ്കിലും ഓണം അടിച്ചു പൊളിക്കണം.മാണി മുത്തശ്ശി തീരുമാനിച്ചു.
ഈ കൂരയില്‍ ഒറ്റയ്ക്കിരുന്ന് ഓണം കൊള്ളാന്‍ പറ്റില്ലല്ലോ?

‘ന്റെ കുടിയില്‍ വന്ന് തള്ളയ്ക്ക് ഓണം കൂടരുതോ? കിടാങ്ങളൊക്കെ അവിടെ ഒണ്ടല്ലൊ , അവിടെ വന്ന് അവരുടെ കൂടെ തള്ളയ്ക്ക് ഓണപ്പാട്ട് പാടാം, വടംവലിയ്ക്കാം പിന്നെ പെമ്പ്രന്നോത്തി ഉണ്ടാക്കണ ഓണസദ്യ കൂട്ടാം. കൂട്ടത്തീ ന്റെ കൂടെ ത്തിരി കള്ളുമടിയ്ക്കാം.”
പറമ്പില്‍ തേങ്ങയിടാന്‍ വന്ന ചാത്തന്നാണത് തള്ളയോട് പറഞ്ഞത്.

“എന്റെ ചാത്താ, കിടാങ്ങളൊപ്പം ആടാനും പാടാനും ഞാന്‍ വരാം, പക്ഷെ സദ്യ അത് ന്റെ കുടിയില്‍ മതി.
നീ കിടാങ്ങളെയും കൂട്ടി ഇങ്ങ്ട്പോരെ .”
തേങ്ങ വാങ്ങാന്‍ വന്ന സുകുവിനെയും തള്ള വിളിച്ചു. “സുകുവേ ഇത്തവണ ഓണസദ്യയ്ക്ക് നിനക്ക് ന്റെ കുടിയില്‍ കൂടാന്‍ പറ്റ്വോ?

അതിപ്പം ഞാന്‍ മാത്രം വന്നാല് .....?

നീ മാത്രമാക്കണ്ട നിന്റെ കുട്ട്യോളെയും കെട്ട്യോളെയും കൂട്ടിക്കോ?

തേങ്ങ എണ്ണിപറക്കി ചാക്കില്‍ കെട്ടുന്നതിനിടയിലുള്ള ഈ സംസാരം, രണ്ട് തേങ്ങാ കണക്കില്‍ പെടാതെ ചാക്കിലാക്കാന്‍ സുകുവിനെ സഹായിച്ചു.

ചിങ്ങം വന്നു, ഓണം വന്നു. ചാത്തന്റെ കുടിയില്‍ ഓണക്കളിയും ഓണക്കുടിയും അരങ്ങേറി.
വഴിവരമ്പിലൂടെ നടന്നുപോയ നന്ദന്‍ നായര്‍ ചാത്തന്റെയും കിടാങ്ങളുടെയും ചേറ്റുകണ്ടത്തിലെ മരമടിമത്സേരം കണ്ട് “ത്ഫൂ നിലവാരമില്ലാത്ത വര്‍ഗ്ഗങ്ങള് “ ന്ന് ആട്ടിയതൊഴിച്ചാല്‍ ഓണക്കളി തക്യതിയായീന്ന് തന്നെ പറയാം.

മാണിത്തള്ള പറഞ്ഞ ഓണസദ്യയുടെ ദിനവും ആഗതമായി.
തലേദിവസം തന്നെ മാണിത്തള്ള ചന്തയില്‍ നിന്നും ചേമ്പ്, ചേന,കിഴങ്ങ്, വെള്ളരിക്ക,പാവയ്ക്ക, പുളി,മാങ്ങ, തേങ്ങ, നാരങ്ങ, മത്തന്‍ ,മുരിങ്ങ എന്നു വേണ്ട കിഴങ്ങായ കിഴങ്ങുകളും ,കായായ കായകളും വാങ്ങി പാമുവിന്റെ കാളവണ്ടിയില്‍ തന്റെ കൂരയിലെത്തിച്ചു.

സഹായത്തിന് പെമ്പ്രന്നോത്തിയെ പറഞ്ഞ് വിടാന്ന് ചാത്തന്‍ പറഞ്ഞെങ്കിലും മാണിത്തള്ള സമ്മതിച്ചില്ല. എല്ലാം ഒറ്റയ്ക്ക് ഒരുക്കണം അത് തന്റെ ഒരു വാശിയാണ്. അവസാനം തള്ളയുടെ വാശിയ്ക്കുമുന്നില്‍ ചാത്തന്‍ തോറ്റു.
വൈകുന്നേരത്തോടെ മാണിത്തള്ള ജോലി ആരംഭിച്ചു.ഈ രാത്രി തള്ളയ്ക്കു ഉറക്കമില്ല.ആദ്യം കടുകുമാങ്ങ അരിഞ്ഞു, ഒരു വിധത്തില്‍ അച്ചാറ് ഭരണിയിലാക്കി.പച്ചക്കറികള്‍ അരിയുന്ന പണിയാണ് അടുത്തത്. കാളന്‍, പച്ചടി, കിച്ചടി അവിയല്‍ ,തോരന്‍, സാമ്പാറ് തുടങ്ങിയ വിഭവങ്ങള്‍ക്കുള്ള പച്ചക്കറികള്‍ അരിഞ്ഞു കഴിഞ്ഞപ്പോഴേക്കും നേരം 12മണി.ഇനിയെന്താണ് അരിയാനുള്ളത് തള്ള തലചൊറിഞ്ഞുകൊണ്ട് ചുറ്റും നോക്കി.ഇഞ്ചി ഓ അത് മറന്നു ഇഞ്ചിപുളി ഉണ്ടാക്കണമല്ലൊ?
മാണി തള്ള അന്ന് ചന്തയില്‍ നിന്നും വാങ്ങിയ സാധനങ്ങളില്‍ പരതി.
ഇഞ്ചിയെവിടെ?
താന്‍ വാങ്ങിയതല്ലേ? അതോ മറന്നോ?
ദൈവമേ ഇഞ്ചിപുളിയില്ലാതെ എന്തൊരു ഓണസദ്യ.?
സദ്യവാരിവലിച്ചു കഴിക്കുന്ന കിടാങ്ങള്‍ക്ക് ദഹനത്തിന് ഇഞ്ചിപുളി അത്യാവശ്യം വേണ്ടതാണ്. തള്ള ഓര്‍ത്തു.
ഇനിയിപ്പോള്‍ എന്തു ചെയ്യും. നാളെ രാവിലെ വാങ്ങാമെന്നു കരുതിയാല്‍ തിരുവോണമായിട്ട് ഏത് കടയിലാണ് കിട്ടുക.
മാണിത്തള്ള അടുത്ത അരമണിക്കൂര്‍ ആലോചനയിലായി. തന്റെ പറമ്പിനോട് ചേര്‍ന്നുള്ള തേങ്ങാക്കാരന്‍ സുകുവിന്റെ പറമ്പില്‍ ഇഞ്ചി തഴച്ചു വളര്‍ന്നു നില്‍ക്കുന്നത് തള്ളയുടെ ഓര്‍മയില്‍ തെളിഞ്ഞു വന്നു. നേരം വെളുത്തിട്ട് പോയി അയാളുടെ കൈയ്യില്‍ നിന്ന് വാങ്ങി വരിക പ്രായൊഗികമല്ല. അടപ്രഥമന്‍ ഉണ്ടാക്കേണ്ടത് ഒരു വന്‍ പണിയാണ്. അതിനിടയില്‍.. അത്രടം വരെ പൊവുക .....

ഏതായാലും ആ പറമ്പില്‍ നിന്ന് രണ്ടുകഷണം ഇഞ്ചി മാന്തിയെടുക്കുക തന്നെ.
ചൂട്ടും കത്തിച്ച് മാണിത്തള്ള ഇറങ്ങി തിരിച്ചു. പുറത്ത് നല്ല ഓണ നിലാവ്. ചൂട്ടിന്റെ ആവശ്യമില്ല.
പടിയിറങ്ങുമ്പോള്‍ കാല് കല്ലില്‍ തട്ടി ഒന്ന് വീണെങ്കിലും കാര്യമാക്കിയില്ല. അല്ലെങ്കില്‍ തന്നെ മനസ് മുഴുവനും ഇഞ്ചിയിലാണല്ലോ?
ചീവിടിന്റെ താളവും തോട്ടിലെ തവളകളുടെ പോക്രോം പറച്ചിലും മാണിത്തള്ളയ്ക്ക് ശ്രദ്ധിക്കുവാന്‍ കഴിഞ്ഞില്ല. കയ്യിലെ വെട്ടിരുമ്പ് മാണിത്തള്ളയ്ക്ക് എന്നും ധൈര്യമായിരുന്നല്ലോ?
തെക്കേയിലെ സുമയുടെ വീട്ടില്‍ നിന്ന് “ട്രീറ്റ്മെന്റും” കഴിഞ്ഞ് പോകുന്ന ബ്ലേഡ് ചന്ദ്രപ്പനെ കണ്ട് മാണിത്തള്ള ഒന്ന് മാറി നില്‍ക്കേണ്ടി വന്നതൊഴിച്ചാല്‍ മറ്റൊന്നും മാണിത്തള്ളയ്ക്ക് ആ രാത്രി തടസമായില്ല. നാളത്തെ ആവശ്യത്തിനായി രണ്ടേ രണ്ടു കഷണം മാത്രമേ അവര്‍ മാന്തിയെടുത്തുള്ളൂ.

തിരികെ വീട്ടിലെത്തിയപ്പോഴേക്കും നേരം 2 മണി.സമയം തെറ്റി ഉണര്‍ന്ന പൂവന്‍ കോഴി എവിടെയോ കൂവി.
ഇഞ്ചിയും ചതച്ച് മാണിത്തള്ള തന്റെ ജോലി തുടര്‍ന്നു. വെളുപ്പാന്‍ കാലമെങ്ങോ അല്പമൊന്ന് മയങ്ങി എഴുന്നേറ്റ് അടുപ്പെരിക്കാന്‍ തുടങ്ങി. ചോറും കറിവിഭവങ്ങളോരോന്നായി അടുപ്പില്‍ നിന്നിറങ്ങാന്‍ താമസമുണ്ടായില്ല.

ചാത്തനും കിടാങ്ങളു കെട്ട്യോളും എത്തിയതോടെ ശബ്ദമുകരിതമായി മാണിത്തള്ളയുടെ കുടില്‍.അടുപ്പിലെ വിഭവങ്ങളുടെ ഉപ്പ് നോട്ടവും തിയെരിക്കലും കിടാങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി പറച്ചിലും ഇളയ കുട്ടിയുടെ മൂക്ക് പിഴിയലും എല്ലാം ആ തള്ള ഒരേ താളത്തില്‍ നിര്‍വഹിച്ചു കൊണ്ടിരുന്നു. സുകുവും കെട്ട്യോളും കൂടിയെത്തിയപ്പോഴേക്കും സദ്യയ്ക്കുള്ള പപ്പടവും പൊള്ളി തയ്യാറായിരുന്നു

“എല്ലാവരും ആ പായ വിരിച്ചിരുന്നാട്ടെ”.
ഉമ്മറത്ത് പായ പൊടിതട്ടി വിടരാന്‍ അധികം താമസിച്ചില്ല. നനവ് നഷ്ടമാകാത്ത വാഴയിലകള്‍ നിരന്നു. കാളനും പച്ചെടിയും കിച്ചെടി,തോരന്‍,ഇഞ്ചിപുളി, ചോറ്,പരിപ്പ്, പപ്പടം.... വാഴയിലയുടെ പച്ചപ്പിനെ പൂര്‍ണമായി മൂടിയെന്ന് പറയാം.കൈകള്‍ അവയില്‍ പൊങ്ങിത്താഴാന്‍ തുടങ്ങി.

ടീ മാണിയേ..........ഇങ്ങോട്ടൊന്ന് ഇറങ്ങി വാടീ പുറത്തൊരു വിളി.
സാമ്പാറിന്റെ പാത്രം താഴെ വച്ച് മാണിത്തള്ള പുറത്തേക്ക് തിരിഞ്ഞു.
സുകുവിന്റെ അമ്മായിയാണ്. അമ്മായിയെ കണ്ടതും സുകു ചാടിയെഴുന്നേറ്റു.
“എടി സത്യം പറയണം നീ അറിയാതെ എന്റെ പറമ്പിലെ ഇഞ്ചി എങ്ങോട്ടും പോകില്ല.”
ഞാന്‍ എങ്ങനെ നട്ടുവളര്‍ത്തിയ ഇഞ്ചികളാ. ഇവളല്ലാതെ ആരും അത്......ആ കടും കയ്യ് ചെയ്യില്ല,
ദുഷ്ടത്തി”
മാണിത്തള്ളയുടെ കണ്ണുകള്‍ താഴ്ന്നു. മുഖം കുനിഞ്ഞു.
അത്... അത് ...ചേച്ചി ക്ഷമിക്കണം..

“എടി ഇന്നാള്‍ക്ക് എന്റെ എളയമോന്‍ നിന്റെ പറമ്പിലെ രണ്ട് തേങ്ങാ മോഷ്ടിച്ചെന്ന് ആരോ പറഞ്ഞതു കേട്ട് നീ എന്ത് തുള്ളലാ തുള്ളിയത്....? ഓ... അവളൊരു പുണ്യാളത്തി വന്നിരിക്കുന്നു”
“ചേച്ചീ...മാപ്പ് മാപ്പ് ... അപമാനിക്കരുത് ഞാന്‍ കാശ് കാശ് തരാം”
“ഓ... മാപ്പ് , ആര്‍ക്ക് വേണമെടീ നിന്റെ മാപ്പ്.” “പുറകോട്ട് തിരിഞ്ഞ് സുകുവിനോടായി വീട്ടി പോടാ അവന്‍ സദ്യ മോന്താനായി വന്നിരിക്കുന്നു.”

അമ്മായിയുടെ ശബ്ദം ഉച്ചഭാഷിണിയേക്കാള്‍ ഉച്ചത്തില്‍ വീണ്ടും വീണ്ടു ആവര്‍ത്തിച്ച് മുഴങ്ങിയകലുന്നു
ഉപേക്ഷിക്കപെട്ട ഇലകളും ചാത്തന്റെയും കിടാങ്ങളുടെയും മുടങ്ങിയ ഓണസദ്യയും ആ കുടിലില്‍ ഓണത്തിനെ വരവേല്‍ക്കുന്നു
ചേതനയറ്റ് കിടന്നിരുന്ന രണ്ട് ഇഞ്ചി തണ്ടുകള്‍ പറമ്പില്‍ വാടാന്‍ തുടങ്ങിയിരുന്നു.











മലയാളം ടൈപ്പ് ചെയ്യാന്‍?