Friday, June 12, 2009

പ്രണയവിധി‍

വളരെ നാളുകളായി ബ്ലോഗ് അനക്കമില്ലാതെ കിടക്കുന്നു. സമയക്കുറവ് ആശയദാരിദ്ര്യം എന്നൊക്കെ പറയാം കാരണങ്ങള്‍. തോന്ന്യാശ്രമത്തിലെ കഥാമത്സരത്തില്‍ ഞാന്‍ എഴുതിയ കഥ ഇവിടെ ഇടുന്നു.
ചുമ്മാ കിടക്കട്ടെ


പ്രണയവിധി‍
------------------------


നീണ്ട ചൂളം വിളിയോടെ വണ്ടി ഓടിക്കൊണ്ടിരുന്നു... ഇനി ഒരു സ്റ്റേഷന്‍ കൂടി കഴിഞ്ഞാല്‍ രമേഷിനു ഇറങ്ങാനുള്ള സ്ഥലമാകും..ജനാലക്കടുത്തുള്ള സീറ്റില്‍ ഇരുന്നു കാലുകള്‍ മുന്‍പോട്ടു നീട്ടി വച്ച് രമേശ്‌ അല്പം ചാരിയിരുന്നു...മുന്‍പിലിരുന്ന മാന്യന്‍ രമേഷിന് കാലുകള്‍ നീട്ടിയിരിക്കാനുള്ള സൌകര്യത്തിനായി അലപം ഒതുങ്ങി ഇരുന്നുകൊടുത്തു...അയാളെ നോക്കി നന്ദി സൂചകമായി ഒന്ന് പുഞ്ചിരിച്ചിട്ട് കൈകള്‍ മാറത്തു കെട്ടി ചാരിയിരുന്നുകൊണ്ട് രമേശ്‌ വീണ്ടും ഓര്‍മകളില്‍ മുഴുകി...

ഒരിക്കലും നിനച്ചിരുന്നതല്ല ഈ തിരിച്ചു പോക്ക്...അല്ലെങ്കില്‍ തന്നെ ഇനി ഒരിക്കലും തിരച്ചു വരില്ല എന്ന് തീരുമാനിച്ചിരുന്നതല്ലേ? പിന്നെ എങ്ങനെ തനിക്കു തിരിച്ചു പോരാന്‍ തോന്നി...നന്ദനയുടെ ആ എഴുത്താണോ അതിനു കാരണം? അതോ അമ്മയുടെ പരിദേവനങ്ങള്‍ നിറഞ്ഞ വാക്കുകളോ? കഴിഞ്ഞ കാര്യങ്ങള്‍ അത്ര പെട്ടെന്ന് മറക്കാന്‍ നന്ദനയ്ക്ക് കഴിയുമായിരിക്കും പക്ഷെ തനിക്കതിനാകുമോ? ആകുമായിരുന്നെന്കില്‍ ഇത്രയും വര്‍ഷങ്ങള്‍ വേണ്ടി വരുമായിരുന്നില്ല ഈ തിരിച്ചു പോക്കിന്..
വണ്ടി "തൃശ്ശിവപേരൂര്‍" എന്ന ബോര്‍ഡ്‌ കടന്നു മുന്‍പോട്ടു പോയി... രമേശ്‌ തന്റെ ബാഗുകളും പെട്ടിയും എടുത്ത്‌ വാതിലിനടുത്തേക്ക് നടന്നു...പിന്നെ പ്ലാറ്റ്‌ ഫോമില്‍ ഇറങ്ങി നിന്ന് ചുറ്റും നോക്കി....


ട്രെയിനിറങ്ങിയ രമേശ്, പ്ലാറ്റ്ഫോമില്‍ പരിചയമുള്ള മുഖങ്ങള്‍ വല്ലതുമുണ്ടോയെന്ന് വെറുതേയൊന്ന് പരതിനോക്കി. ഇല്ല പരിചയമുള്ള മുഖങ്ങളൊന്നും കാണാന്‍ കഴിയുന്നില്ല. അതോ തനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയാത്തതോ? പണ്ട് സ്റ്റേഷന്‍ മാസ്റ്ററും രണ്ടു ക്ലാര്‍ക്കും രണ്ടു ടെക്കനിക്കല്‍ സ്റ്റാഫും മാത്രമായിരുന്ന ഈ സ്റ്റേഷന്‍ ഇന്നാകെ മാറിയിരിക്കുന്നു. ഒറ്റവരിപാത ഇന്ന് രണ്ട് ആയിരിക്കുന്നു.ഒരു ട്രെയിന്‍ വിട്ടാല്‍ പിന്നെ അടുത്ത ട്രെയിന്‍ ഈ സ്റ്റേഷനില്‍ കൂടി കടന്നുപോകാന്‍ 4 മണിക്കൂറെങ്കിലും വേണമായിരുന്നു. ഈ സമയങ്ങളില്‍ പാതയ്ക്കരികില്‍ അലപം വിശാലമയി കിടക്കുന്ന റെയില്‍വേയുടെ പറമ്പില്‍ ക്രിക്കറ്റുകളിച്ചിരുന്ന ബാല്യം രമേശന്‍ ഓര്‍ത്തു.

ഒമ്പതാം ക്ലാസ് കഴിഞ്ഞ ഒരു വെക്കേഷന്‍ കാലം. റെയില്‍ വേയുടെ ചേരിയിലുള്ള കൂട്ടുകാരുമൊത്ത് ആവേശകരമായ ക്രിക്കറ്റ് കളി അരങ്ങേറുകയാണ്. രമേശിന്റെ ബാറ്റില്‍ നിന്നും ഉയര്‍ന്ന പന്ത് റെയില്‍ വേ ക്വാര്‍ട്ടേഴ്സിന്റെ മതില്‍ കടന്ന് ചെന്നു വീണു. ബാറ്റ് ചെയ്യുന്നവര്‍ ആ സൈഡിലേക്ക് പന്തടിക്കാന്‍ പാടില്ലെന്നുള്ള നിയമമുണ്ടായിരിക്കേ അങ്ങോട്ട്പന്തടിച്ചു വിട്ട രമേശ് പന്തെടുക്കാന്‍ വേണ്ടി മതിലു ചാടാന്‍ നിര്‍ബന്ധിതനായി.
മതിലില്‍ വലിഞ്ഞുകയറി മുകളില്‍ നിന്ന് പന്തിന്റെ സ്ഥാനം കണ്ടെത്തി.പിന്നെ ഒരു ചാട്ടമായിരുന്നു പന്തിന്റെ അടുത്തേക്ക്. പന്ത് എടുത്ത് പോക്കറ്റിലാക്കി, തിരികെ മതിലനടുത്തേക്ക് നീങ്ങുമ്പോഴായിരുന്നു പിന്നില്‍ ഒരു പട്ടിയുടെ മുഴക്കത്തോടെയുള്ള കുര കേട്ടത്.

ബോധം വരുമ്പോള്‍ രമേശ് ഒരു കിടക്കയിലായിരുന്നു. മുകളിലേക്ക് നോക്കിയ രമേശിന് ഇത് തന്റെ വീടല്ലെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു. എവിടെയോ ക്ലോക്കിന്റെ ടിക്..ടിക് ശബ്ദം മാത്രം കേള്‍ക്കാം. ശരീരത്തിലെവിടെയൊക്കെയോ മുറിവുകളുടെ മരവിച്ച വേദന അനുഭവപ്പെടുന്നുണ്ട്. രമേശ് ചുറ്റിനും നോക്കി . തന്റെ അടുത്തായി ഒരു കസേരയില്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നു.

“അമ്മേ ദേ ആ ചേട്ടന്‍ കണ്ണു തുറന്നു..., അമ്മേ വേഗം ഇങ്ങോട്ട് വാ”

ദാ വരുന്നൂ... അകത്തു നിന്നും ഒരു സ്ത്രീ ശബ്ദം .
രമേശിന്റെ അമ്മയുടെ പ്രായം ഉള്ള ഒരു സ്ത്രീ കടന്നു വന്നു.

“ഇപ്പോള്‍ എങ്ങനെയുണ്ട് മോനേ.... നന്നായി വേദനിക്കുന്നുണ്ടോ?”

രമേശ് പതുക്കെ ഒന്ന് മൂളി.
“മോന്റെ വീട് എവിടെയാ? ”
“ചേരിയിലെ ചായക്കടയോടൊപ്പമുള്ള വീട് . അച്ഛനാ ആ ചായക്കട നടത്തുന്നത്.”
രമേശ് പതുക്കെ കട്ടിലില്‍ നിന്ന് എഴുന്നേറ്റു..
“വേദനിക്കുന്നെങ്കില്‍ കിടന്നോളൂ...ഇവളുടെ അച്ഛന്‍ വന്നാല്‍ ഉടനെ കൊണ്ട് വിടാം മോന്റെ വീട്ടില്‍, വീട്ടില്‍ പോയിട്ട് ഹോസ്പിറ്റലില്‍ പോയാ പോരെ?”

സാരമായ മുറിവുകളൊന്നും ഇല്ലെന്ന് രമേശ് മനസിലാക്കി.അവിചാരിതമായി പട്ടിയുടെ ആക്രമണമുണ്ടായപ്പോള്‍ പേടിച്ച് ബോധം കെട്ടതാവണം.

പിന്നെയും കുറേ നിമിഷങ്ങള്‍. ഇതിനിടയില്‍ ആ പെണ്‍കുട്ടി തന്നോട് സംസാരിച്ചു.
“എന്താ ചേട്ടന്റെ പേര്?”
രമേശ്
“എന്റെ പേര് നന്ദന .ചേട്ടന്‍ പഠിക്കുന്നുണ്ടോ?”
ഉവ്വ്, ഒന്‍പതില്‍.
“ഞാന്‍ ഏഴില്‍. ലിറ്റില്‍ ഫ്ലവര്‍ സ്കൂളിലാ.. ചേട്ടനോ?”

ഞാന്‍ ഗവ: ഹൈസ്കൂളില്‍

അല്പം കഴിഞ്ഞപ്പോഴേക്കും അച്ഛ്നും അമ്മയും അവിടെ എത്തി. അവരോടൊപ്പം അവിടെ നിന്നിറങ്ങുമ്പോള്‍ നന്ദനയുടെ അമ്മ തന്റെ അമ്മയുടെ കയ്യില്‍ പൈസ എന്തോ കൊടുത്തിട്ടാവണം ,പറയുന്നതുകേട്ടു.

“പേടിക്കാനൊന്നുമില്ല.... ടോമിയ്ക്ക് കുഴപ്പമൊന്നും ഉള്ളവനല്ല.അവന്‍ കടിച്ച മുറിവുകളൊന്നുമില്ല. കുട്ടി പേടിച്ചോടിയ വഴിക്ക് ഒന്ന് വീണു. മുറിവ് കരിയുന്നതുവരെഒന്ന് സൂക്ഷിച്ചാല്‍ മതി.”

അന്നാണ് ആദ്യമായി നന്ദനയെ കണ്ടത്. പിന്നീട് സ്കൂളില്‍ നിന്ന് വരുമ്പോള്‍ കോട്ടും സ്യൂട്ടുമുള്ള യൂണിഫോം ധരിച്ച നന്ദനയെ പലപ്പോഴും സ്കൂള്‍ ബസില്‍ കണ്ടിരുന്നു. ഒരിക്കലളവള്‍ കണ്ടപ്പോള്‍ കൈവീശി കാണിച്ചു.ചെറിയ ഒരു പുഞ്ചിരി രമേശും തിരിച്ചു നല്‍കി.
............................................................

ആ ചേരിയില്‍ നിന്ന് ആദ്യമായി കോളേജ് പഠനത്തിന് പോയത് ഒരു പക്ഷെ രമേശ് ആയിരിക്കണം . കോളേജില്‍ ഡിഗ്രിയുടെ ഒന്നാം വര്‍ഷത്തിന് പഠിക്കുമ്പോഴാണ് നന്ദനയെ വീണ്ടും കാണുന്നത്. പ്രീഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനായി ആഡിറ്റോറിയത്തില്‍ ഒരു ചടങ്ങ് നടക്കുകയായിരുന്നു അന്ന്.

കലാലയജീവിതത്തലേക്ക് ആകാംഷയോടെ പ്രവേശിക്കുന്ന ഒരു കൂട്ടം പ്രീഡിഗ്രി വിദ്യാര്‍ത്ഥികള്‍ ഹാളിന്റെ മുന്‍പ് വശത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. അവരെ പരിചയപ്പെടാന്‍ തിരക്കുകൂട്ടുന്ന കൂട്ടുകാരോടൊപ്പമായിരുന്നു രമേശനപ്പോള്‍. അവിടെ തലകുനിച്ച് മാറി ഇരിക്കുന്ന നന്ദനയെ തിരിച്ചറിയാന്‍ രമേശനു പ്രയാസമുണ്ടായില്ല.

“ഹായ് നന്ദന, ഓര്‍മ്മയുണ്ടോ എന്നെ?”

അപ്രതീക്ഷിതമായി ഒരു പുരുഷ ശബ്ദത്തില്‍ തന്റെ പേര് വിളിക്കുന്നത് കേട്ടിട്ടാവണം നന്ദന ഒന്ന് ഞെട്ടി.ചെറിയൊരു പുഞ്ചിരിയോടെ നന്ദന രമേശിനെ നോക്കി. നന്ദന കൂടുതല്‍ സുന്ദരി ആയിരിക്കുന്നു. മുഖവും കവിള്‍ത്തടവും ആ ചുണ്ടുകളും തന്നിലേക്കെന്തോ ശക്തി ആവാഹിക്കുന്നതുപോലെ രമേശിനു തോന്നി. കണ്ണെടുക്കാന്‍ തോന്നുന്നില്ല ആ മുഖത്തു നിന്നും. ആദ്യമായി പെണ്ണിന്റെ സൌന്ദര്യമെന്തെന്ന് താന്‍ അറിയുന്നതു പോലെ.

“രമേശേട്ടന്‍, എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല....ചേട്ടനും ഈ കോളേജിലാ”
“അതേ നന്ദനേ , ബി എ ഫസ്റ്റ് ഇയര്‍. നന്ദന ഏതാ സയന്‍സ് ഗ്രൂപ്പാണോ എടുത്തിരിക്കുന്നത്? ”

പിന്നീട് പ്രിഡിഗ്രി സയന്‍സ് ഗ്രൂപ്പിന്റെ ക്ലാ‍സില്‍ ഇന്റര്‍വല്‍ ടൈമുകളില്‍ രമേശ് സ്ഥിരം സന്ദര്‍ശകനായിരുന്നു.കോളേജില്‍ നിന്ന് പോകുമ്പോള്‍ നന്ദനയോടൊപ്പം ബസ് സ്റ്റോപ്പ് വരെ അനുഗമിക്കുമായിരുന്നു. ആദ്യമൊക്കെ നന്ദന തന്നെ തെറ്റിദ്ധരിക്കുമോയെന്ന് ഭയന്നിരുന്നു. എങ്കിലും രമേശിന് തന്നെ സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരിക്കല്‍ “ഇന്നലെ രമേശേട്ടനെ കണ്ടതേയില്ലല്ലോ ” എന്ന പരിഭവം കലര്‍ന്ന ചോദ്യത്തില്‍ നിന്നും തന്നെപോലെ നന്ദനയും തന്റെ സാമിപ്യം ദിവസവും ആഗ്രഹിക്കുന്നുണ്ടെന്നു ഊഹിച്ചു.

സത്യത്തില്‍ നന്ദനതന്നെ പ്രണയിക്കുന്നുണ്ടോ? ഇതുവരെ അങ്ങനെ താന്‍ അവളോട് ചോദിച്ചിട്ടില്ല. തന്റെ സ്വപ്നകൊട്ടാരത്തില്‍ അവള്‍ റാണിയായി വാഴുന്നു. “രമേശേട്ടന്‍ എന്തായീ പറയുന്നത്. അച്ഛനും അമ്മയ്ക്കും ഒരൊറ്റമോളായ ഞാന്‍ രമേശേട്ടനില്‍ എന്റെ സ്വന്തം ജേഷ്ടനെയാണ് കണ്ടത് ” ഇങ്ങനെ ഒരിക്കല്‍ നന്ദന തന്നോട് പറഞ്ഞാല്‍?.....

രമേശന്റെ ഉള്ളില്‍ ഒരു ഭയം നാമ്പെടുത്തു. താന്‍ നന്ദനയെ അഗാധമായി പ്രണയിക്കുന്നു. പാടില്ല ,ഇനിയും താന്‍ ഒരുപാട് സ്വപ്നങ്ങള്‍ നെയ്തെടുക്കാന്‍ പാടില്ല. നന്ദനയ്ക്ക് തന്നോടുള്ള ഇഷ്ടം എന്താണെന്ന് അറിയണം.? അതിനെന്താണൊരു വഴി? ചിന്തകള്‍ രമേശനെ അലട്ടാന്‍ തുടങ്ങിയ നാളുകള്‍.

രമേശന് പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാത്ത നാളുകളായിരുന്നു അവ. ആഹാരം പോലും കഴിക്കാന്‍ കഴിയുന്നില്ല. അമ്മ കെട്ടിയുണ്ടാക്കി തന്നിരുന്ന പൊതിച്ചോറുകള്‍ രമേശിന് കഴിക്കാനാവത്തത് കൂട്ടുകാരന്‍ ജേക്കബ് മതിയാവോളം ആഘോഷിച്ചു.

“നിനക്ക് എന്തുപറ്റിയടാ... വീട്ടില്‍ വല്ല പ്രശ്നവും?............. ഏയ് അതിനു വഴിയില്ല..നിന്റെ അമ്മയ്ക്ക് നിന്നോടൊള്ള സ്നേഹം ഞാന്‍ ഈ പൊതിച്ചോറില്‍ വേണ്ടുവോളം ഞാനറിയുന്നുണ്ട്. മൊട്ട പൊരിച്ചതും അച്ചാറും നിന്റെ വീക്ക്നെസാ ... അല്ലേ..?”

അവന്‍ പറയുന്നതൊന്നും കേള്‍ക്കാനാകുന്ന മാനസികാവസ്ഥയിലല്ലായിരുന്നു രമേശ്. എങ്കിലും ജേക്കബിനോടവന്‍ എല്ലാം തുറന്നു പറഞ്ഞു. തന്റെ മനസിനെ പുകച്ചു കൊണ്ടിരിക്കുന്ന സംശയവും വ്യാകുലതകളും ഒരാളോടെങ്കിലും പറയേണ്ടത് അന്നയാളുടെ ആവശ്യമായിരുന്നു.

ഒടുവില്‍ ജേക്കബ് ഇങ്ങനെ പറഞ്ഞു. “നീയെന്നോട് പറഞ്ഞ ഭാഷയും വാചകങ്ങളും ഒന്നുകൂടി ഓര്‍ക്കാന്‍ കഴിയുന്നുണ്ടോ? കാമ്പസില്‍ ഒരുപാട് സ്ഥലങ്ങളുണ്ട് , നീയവളെയും വിളിച്ചുകൊണ്ട് ഒറ്റയ്ക്കെവിടെയെങ്കിലും പോയി, ദാ ഈ പറഞ്ഞതുപോലെ അങ്ങ് പറയുക. വള്ളിയും പുള്ളിയും ഒന്നും തെറ്റിക്കണ്ടാ. ഷുവര്‍.. അവള്‍ ഇത് പറഞ്ഞു കഴിയുമ്പോള്‍ കണ്ണീര്‍ തുടയ്ക്കുന്നുണ്ടാവും. ആ കണ്ണുനീരെന്തിനുവേണ്ടിയാനെന്ന് കണ്ണുകളിലേക്ക് നോക്കിയാല്‍ നിനക്ക് മനസിലാവും.

“അവളുടെ മറുപടിയെയാണ് ഞാന്‍ ഭയക്കുന്നത്. അവളുടെ സ്നേഹം ഒരു ജേഷ്ടനോടെന്നപോലെയാണെന്നെങ്ങാനും പറഞ്ഞാല്‍...”

“ഹാ മാഷേ അത്, അതവള്‍ പറഞ്ഞാലല്ലേ മനസിലാവൂ. എടാ കൂടെപിറപ്പുകള്‍ അല്ലാത്ത ഒരാണും പെണ്ണും തമ്മിലടുത്താ, ഇപ്പറഞ്ഞ ചിന്തകളൊക്കെ ഉണ്ടാവും അതൊക്കെ സാധാരണമാ. പക്ഷെ അത് ഏതര്‍ത്ഥത്തിലുള്ള സ്നേഹമാന്ന് അറിയാതെ നീയിങ്ങനെ തീ തിന്നാല്‍ നിനക്ക് ഭ്രാന്ത് പിടിക്കും . പ്രണയമായാലും സഹോദരന്റെ സ്നേഹമായാലും അത് തുറന്ന് പറഞ്ഞതിനുശേഷമേ അതിന് ഒരു ഗതി ഉണ്ടാവൂ‍.”

ഒരു സൈക്കോ സ്പെഷിലിസ്റ്റിനേ പോലെ വാചകമടിക്കുന്ന ജേക്കബിന്റെ വാക്കുകളില്‍ അര്‍ത്ഥമുണ്ടെന്നു തോന്നി. എങ്കിലും വീണ്ടും വീണ്ടും അവനെ തന്റെ സംശയം കൊണ്ട് ബുദ്ധിമുട്ടിച്ചപ്പോള്‍ ഈര്‍ഷ്യയോടെ അവന്‍ “ഇന്ന് തന്നെ നീ ഇതിന് ഞാന്‍ പറഞ്ഞ പരിഹാരം കണ്ടില്ലെങ്കില്‍, നാളെ മുതല്‍ നമ്മള്‍ തമ്മില്‍ സംസാരമില്ല”

അന്ന് വൈകീട്ട് സംസാരിക്കാമെന്ന് രമേശ് ഉറച്ചു.സംസാരിക്കേണ്ട രീതിയെ ആവര്‍ത്തിച്ചാവര്‍ച്ചു തയ്യാറെടുത്തു. ഒടുവില്‍ ക്ലാസ് കഴിയാറാകുമ്പോള്‍ നന്ദനയുടെ ക്ലാസിലേക്ക് നടന്നു. ക്ലാസ് വിടുന്നതിന്റെ ബെല്ല് മുഴങ്ങിയത് തന്റെ നെഞ്ചിലാണെന്ന് തോന്നി. മനസില്‍ പെരുമ്പറകള്‍ മുഴങ്ങി, ജേക്കബിന്റെ വാക്കുകള്‍ റീവൈന്‍ഡ് ചെയ്ത് ധൈര്യം ആര്‍ജ്ജിക്കാന്‍ ശ്രമിച്ചു.

“ഇയ്യോ.... രമേശേട്ട നന്ദനയിന്നു നേരത്തേ പോയി, അവള്‍ക്ക് നല്ല സുഖമില്ലായിരുന്നു. രമേശേട്ടന്‍ വന്നാല്‍ പറയാന്‍ പറഞ്ഞിരുന്നു” നന്ദനയുടെ കൂട്ടുകാരി മ്യദുല ഓടി വന്ന് ഇത്രയും പറഞ്ഞിട്ട്, നടന്നകന്നു.

എന്തോ താല്‍ക്കാലിക ആശ്വാസം കിട്ടിയതുപോലെ തോന്നി രമേശിന്. ഇനി നാളെ വരെ കാത്തിരിക്കാമല്ലോ, ആ നിര്‍ണായക നിമിഷത്തിന്. വീട്ടിലെത്തിയിട്ടും രമേഷിന് ഉറങ്ങാന്‍ കഴിഞ്ഞില്ല. കണ്ണടയ്ക്കുമ്പോള്‍ നന്ദനയുടെ മുഖം തെളിഞ്ഞു വരുന്നു. ഇടയ്ക്കെപ്പോഴോ ഒന്ന് മയങ്ങിയപ്പോള്‍ ഒരു സ്വപ്നം കണ്ടു. താനും നന്ദനയും മാത്രം ഒരു തോണിയില്‍. താന്‍ തോണി തുഴയുന്നു . തനിക്ക് അഭിമുഖമായി മുഖത്തോട് മുഖം നോക്കിയിരിക്കുന്ന നന്ദന. ചെറിയ കാറ്റില്‍ അവളുടെ മുഖത്തേക്ക് മുടി വാര്‍ന്നു വീഴുന്നു. അവളതിനെ മാടിയൊതുക്കാന്‍ ശ്രമിക്കുമ്പോഴും കാറ്റിന്റെ കുസ്യതിയ്ക്ക് വാശികൂടുന്നതുപോലെ. താന്‍ പതുക്കെ കുറച്ച് വെള്ളം കൈകളില്‍ കോരിയെടുത്ത് അവളുടെ മുഖത്തേക്ക് വിതറി. തണുത്ത വെള്ളത്തില്‍ പുളകിതയായ അവളുടെ മുഖം കൂടുതല്‍ സുന്ദരമായി. “ ദേ രമേശേട്ടാ അടങ്ങിയിരിക്കൂ... അവളുടെ മാറത്തേക്ക് വാര്‍ന്നു വീഴുന്ന ജലത്തുള്ളികളെ നോക്കിയിരുന്ന രമേശിന്റെ മുഖത്തേക്കും വന്നു വീണു, നന്ദന കൈകളില്‍ വാരിയെറിഞ്ഞ വെള്ളത്തുള്ളികള്‍.

പിറ്റേന്ന് കോളേജില്‍ ക്ലാസിലെത്തുമ്പോള്‍ “സംഗതി എന്തായടോ?” എന്ന ജേക്കബിന്റെ ചോദ്യത്തിന് നിരാശ കലര്‍ന്ന ഉത്തരം നല്‍കുമ്പോള്‍ അവന്‍ ദേഷ്യപെട്ടു. “പോടാ,നീ അവളോട് ഒന്നും പറഞ്ഞു കാണില്ല. ഇന്നലെയും പതിവുപോലെ അവളുടെ മുഖം കണ്ട് വെള്ളം മിഴുങ്ങിയിട്ടിഞ്ഞ് പോന്നു കാണും. അല്ലെങ്കില്‍ തന്നെ നിന്നെ പോലെ ചങ്കുറപ്പില്ലാത്തവന്മാരൊന്നും പ്രേമിക്കാതിരിക്കുന്നതാ നല്ലത്. ആ കുട്ടി ഭാഗ്യവതിയാ ഏതെങ്കിലും മിടുക്കന്‍ അവളെ പ്രണയിച്ചൊളും”

മൂര്‍ച്ചയേറിയ വാക്കുകള്‍ തന്റെ ഹ്യദയത്തിലേക്ക് ആഴ്ന്നിറങ്ങിയതുപോലെ തോന്നി. “ജേക്കബ് പ്ലീസ്... നോവിക്കരുത്, ഞാനാകെ തകര്‍ന്നിരിക്കുകയാ. നീ നോക്കിക്കൊ ഇന്ന് ലഞ്ച് റ്റൈമില്‍ ഈ ടെന്‍ഷന് ഞാനൊരു അന്ത്യം കാണും”

ഉച്ചയ്ക്ക് നന്ദനയുടെ ക്ലാസിലേക്ക് പോകുമ്പോള്‍ അവള്‍ ഊണു കഴിക്കുകയായിരുന്നു. അവളുടെ മുഖം കണ്ടപ്പോള്‍ സര്‍വ്വധൈര്യവും ചോര്‍ന്നതുപോലെ തോന്നി. ഒന്ന് പുഞ്ചിരിക്കാന്‍ പോലും തനിക്ക് കഴിയാതെ പോയി. എങ്കിലും “ നന്ദന ചോറിണ്ടേച്ച് ലൈബ്രറിയുടെ പുറകിലോട്ടൊന്ന് വരുമോ? എനിക്ക് ഒരത്യാവശ്യ കാര്യം പറയാനുണ്ട്” ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു.

“ശരി രമേഷേട്ട. ”

താന്‍ പുറത്തിറങ്ങി ലൈബ്രറിക്കു നേരെ നടക്കുമ്പോള്‍, നന്ദനയുടെ കൂട്ടുകാരുടെ ചിരികേട്ടു. ഒരു പക്ഷെ തന്റെ കാര്യമാണോ അവര്‍ സംസാരിച്ചത്. തന്റെ പ്രശ്നം അവര്‍ക്ക് മനസിലായിക്കാണുമോ ? .........ശേ മോശമായിപ്പോയി വേണ്ടായിരുന്നു.

നന്ദന വരാന്‍ താമസിക്കുന്ന ഓരോ നിമിഷവും രമേശിന്റെ ആകുലത വര്‍ദ്ധിപ്പിച്ചു. ഒടുവില്‍ അവളെത്തി “രമേഷേട്ടാ, ”ന്നുള്ള വിളിയാണ് ചിന്തയില്‍ നിന്നുണര്‍ത്തിയത്.
ഒടുവില്‍ സര്‍വ്വ ധൈര്യവും സംഭരിച്ച് രമേഷ് തുടങ്ങി
“നന്ദനെ ഞാന്‍ ഒരു കാര്യം പറയാനായിട്ടാണിപ്പോള്‍ വിളിച്ചത്. ഞാന്‍ പറയുന്നത് കേട്ടിട്ട് നന്ദന എന്നെ കുറ്റപ്പെടുത്തരുത്. എനിക്കത് താങ്ങാനാവില്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാനീ ചിന്തയിലാണ്. നന്ദന എല്ലാം അറിഞ്ഞാലെ എനിക്കതില്‍ നിന്നും മോചനമുണ്ടാവൂ. ”

“രമേഷേട്ടന്‍ പറഞ്ഞോളൂ , എന്നെക്കൊണ്ടാവുന്നതെന്തും ഞാന്‍ സഹായിക്കാം”

“ ഞാന്‍ നന്ദനയോട് കാണിക്കുന്ന ഇഷ്ടം അത് വഴിതെറ്റിപോകുന്നോ എന്ന് എനിക്കറിയില്ല, ഒന്ന് സത്യമാണ് തെറ്റാണെങ്കിലും അല്ലെങ്കിലും ഞാന്‍ നന്ദനയെ സ്നേഹിക്കുന്നു. നന്ദനയോടൊപ്പമുള്ള ഒരു ജീവിതം കൊതിക്കുന്നു. അതില്‍ നിന്ന് എന്റെ മനസിനെ എനിക്ക് നിയന്ത്രിക്കാനാവുന്നില്ല. ഒരു പക്ഷെ നന്ദനയ്ക്ക് എന്നോടുള്ള സ്നേഹം അങ്ങനെയായിരിക്കില്ല.
അങ്ങനെയെങ്കില്‍ നന്ദന അതെന്നോട് തുറന്നു പറയണം. നന്ദനയ്ക്ക് അങ്ങനെയൊന്ന് എന്നോട് തോന്നിയിട്ടില്ലെങ്കില്‍ നന്ദന എന്നോട് ക്ഷമിക്കണം.”

നന്ദന ഒന്നും മിണ്ടുന്നില്ല. മൌനം നീണ്ടുപോകുന്നതുപോലെ തോന്നി.ഒടുവില്‍ രമേഷന്‍ മൌനം ഭജ്ജിച്ചു. “ നന്ദന ഒന്നും പറഞ്ഞില്ല്”

“എനിക്ക് എന്താ പറയേണ്ടതെന്ന് അറിയില്ല രമേഷേട്ടാ... ഞാന്‍ പോകുന്നു.“

അവള്‍ പതുക്കെ നടന്നകന്നു. മുഖം കുനിച്ചാണ് നടക്കുന്നത്. മനസില്‍ നിന്ന് ഒരു ഭാരം താഴ്ത്തിറക്കി വച്ചതുപോലെ രമേഷിനു തോന്നി. അന്ന് വൈകുന്നേരം നന്ദനയെ കാണാന്‍പോയില്ല. മനപൂര്‍വ്വമല്ല, ജേക്കബിന്റെ ഉപദേശം അങ്ങനെ ആയിരുന്നു.
“നിന്റെ പ്രണയത്തെ അവള്‍ അംഗീകരിക്കുന്നെങ്കില്‍ അവള്‍ ഇങ്ങോട്ട് വരുമെടാ, അതാ പെണ്ണുങ്ങളുടെ ഒരു സൈക്കോളജി.നീ രണ്ട് ദിവസം കോളേജില്‍ വരാതിരിക്കാമോ? സംഗതി ഏല്‍ക്കും.”

അത് സത്യമായിരുന്നു. രണ്ടു ദിവസത്തിനു ശേഷമായിരുന്നു നന്ദനയെ കാണുന്നത്. അവളുടെ കണ്ണു നിറഞ്ഞ മറുപടി ഇന്നും ഓര്‍ക്കുന്നു രമേശ് , “എനിക്കൊന്നും അറിയില്ല. എന്നോട് ക്ഷമിക്ക് രമേശേട്ടാ എന്നെ വെറുക്കരുത്, എനിക്കത് സഹിക്കാനാവില്ല.”

കാമ്പസിനെ കോരിത്തരിപ്പിച്ച പ്രണയമായിരുന്നു പിന്നെ. റോമിയോ ജൂലിയറ്റ് എന്ന് കൂട്ടുകാര്‍ കളിയാക്കുമ്പോഴും രമേഷ് അഭിമാനം കൊണ്ടിരുന്നു. ഒടുവില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയിട്ടും അതേ കോളേജില്‍ ഡിഗ്രിയ്ക്ക് ചേര്‍ന്ന നന്ദനയെക്കാണാന്‍ രമേഷ് നിത്യ സന്ദര്‍ശകനായിരുന്നു.

ഡിഗ്രി കഴിഞ്ഞ് സമ്പൂര്‍ണ്ണ തൊഴില്‍ അന്വേഷകനായി മാറിയ രമേഷ് ,കോളേജിനു അടുത്തുള്ള ഒരു പാരലല്‍ കോളേജില്‍ അധ്യാപകനായതും എന്നും നന്ദനയെ കാണാമെന്ന ആഗ്രഹത്തോടെ ആയിരുന്നു. മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയെങ്കിലും രമേഷ് തൊഴില്‍ അന്വേഷകനായി തുടര്‍ന്നുകൊണ്ടിരുന്നു.പി എസ് സി പരീക്ഷകളിലെ റാങ്ക് ലിസ്റ്റുകളില്‍ സ്ഥാനം പിടിച്ചെങ്കിലും നിയമനം സമസ്യയായി തന്നെ തുടര്‍ന്നുകൊണ്ടിരുന്നു. ലിസ്റ്റുകള്‍ മാറി മാറി വന്നു.

നന്ദനയുടെ വീട്ടില്‍ കല്യാണ ആലോചനകള്‍ വന്നു തുടങ്ങിയെന്ന് അവളറിയിച്ചു.ഉടനെ ഒരു പോംവഴി കാണണമെന്ന് അവള്‍ നിര്‍ബന്ധിച്ചു.“ രമേശേട്ടനൊപ്പം എവിടെ വേണമെങ്കിലും ഞാനിറങ്ങി വരാം” അവളുടെ വാക്കുകള്‍ കേട്ടു നില്‍ക്കാന്‍ പോലും ശകതിയില്ലാതെ രമേഷ് പതറി.

ഒരു ദിവസം പാരലല്‍ കോളേജിലെ തന്റെ ക്ലാസ് കഴിഞ്ഞ് മറ്റു അധ്യാപകരുടെ കൂടെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു രമേഷ്.
“ സാര്‍ സാറിനെ ഒരാള്‍ അന്വേഷിക്കുന്നു .” മറ്റൊരധ്യാപകന്റെ വിളി കേട്ട് രമേഷ് പുറത്തേക്കിറങ്ങി ചെന്നു. പുറത്ത് തന്നെ കാത്തു നില്‍ക്കുന്ന മനുഷ്യനെ കണ്ട് രമേശ് ഞെട്ടി.
രവീന്ദ്രന്‍ നായര്‍... നന്ദനയുടെ അച്ഛന്‍...

“രമേഷ് എനിക്കല്പം സംസാരിക്കാനുണ്ട്.. ഒഎന്നോടൊപ്പമൊന്ന് വരൂ.”

രമേഷ് യാന്ത്രികമായി അദ്ദേഹത്തോടൊപ്പം പുറത്തേക്ക് ചെന്നു.

“എന്നെ അറിയുമല്ലോ ? ഞാനാണ് നന്ദനയുടെ അച്ഛന്‍. നന്ദന എന്നോട് എല്ലാം പറഞ്ഞു.ഓരോ ആലോചനകളും മുടക്കാന്‍ അവള്‍ ഓരോ കാരണങ്ങള്‍ ഞങ്ങളോട് പറയുമായിരുന്നു. ഒരൊറ്റമകളേ യുള്ളൂ ഞങ്ങള്‍ക്ക്. അവള്‍ക്ക് ഒരു കുറവും ഇന്നേവരെ ഞാന്‍ വരുത്തിയിട്ടില്ല. അവളുടെ വിവാഹത്തിനെപറ്റിയും ഞങ്ങള്‍ക്ക് ഒരുപാട് സ്വപനങ്ങളുണ്ടായിരുന്നു.
പോട്ടെ അതൊന്നും സാരമില്ല. അവള്‍ രമേഷിനു വേണ്ടി കാത്തിരിക്കുകയാണെന്ന് ഞാനറിഞ്ഞപ്പോള്‍ , ഞാനവളെ ശകാരിച്ചില്ല. കാരണം നിങ്ങളുടെ പ്രണയത്തിന് ഞാനെതിരല്ല.
ഞാനും പ്രണയിച്ചാണ് അവളുടെ അമ്മയെ കല്യാണം . കഴിച്ചത്. നായര്‍ തറവാട്ടില്‍ പിറന്ന ഞാന്‍ ഒരു താഴ്ന്ന ജാതിക്കാരിയെ കല്യാണം കഴിച്ചതുകൊണ്ട് കുടുംബത്തില്‍ നിന്ന് ഒറ്റപ്പെട്ടു. എങ്കിലും ഈ ജീവിതം ഇവിടെ വരെ കൊണ്ടെത്തിക്കാന്‍ കഴിഞ്ഞത് , അഴുക്ക് കുപ്പായമണിയുന്നതാണെങ്കിലും റെയില്‍ വേയില്‍ ഇങ്ങനെ ഒരു ജോലി ഉള്ളതുകൊണ്ടായിരുന്നതുകൊണ്ടായിരുന്നു. 2 കൊല്ലം കൂടിയേഉള്ളൂ എനിക്ക് റിട്ടയര്‍ ചെയ്യാന്‍.അതിനുമുമ്പായി അവളുടെ കല്യാണം നടത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചുപോയി.”

രമേശിന് എന്നെപോലെയെങ്കിലും ഒരു ജോലിയുണ്ടായിരുന്നെങ്കില്‍ എന്റെ മകളെ അവള്‍ ആഗ്രഹിച്ചതുപോലെ ഞാന്‍ സന്തോഷത്തോടെ തന്റെ കയ്യില്‍ ഏല്പിച്ചെനെ. പക്ഷേ ഞാന്‍ ഈ അവസ്ഥയില്‍ എങ്ങനെ....?

“ഇല്ല .. നന്ദനയുടെ അച്ഛന്‍ പേടിക്കണ്ടാ. ഞാന്‍ കുറെ നാളായി തീരുമാനിച്ചതാണ്. ഞാന്‍ നന്ദനയോട് കാര്യം പറഞ്ഞു മനസിലാക്കാം. ഞാന്‍ ഒരിക്കലും നിങ്ങള്‍ക്ക് ഒരു തടസമാകില്ല. നന്ദനയുടെ അച്ഛന്‍ അവള്‍ക്ക് നല്ല ഒരു വിവാഹം ആലോചിച്ചുറപ്പിച്ചോളൂ.” ഇത്രയും പറയുമ്പോഴേക്കും രമേശിന്റെ കണ്ണ് നിറഞ്ഞിരുന്നു.

“രമേശ്.... നിസാരമായിട്ടാണ് നീയത് പറഞ്ഞതെങ്കിലും നിങ്ങള്‍ക്ക് പര്‍സ്പരം മറക്കാന്‍ കഴിയില്ലെന്ന് മറ്റാരെ ക്കാളും നല്ലതുപോലെ എനിക്കറിയാന്‍ കഴിയും. രമേശ് ഈ ഗ്രാമത്തിലുണ്ടെങ്കില്‍ എന്റെ മോള് ഒരു കല്യാണത്തിന് സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
അവളോട് പറയാ‍ാതെ താനിവിടം വിടണം തനിക്കതിനു കഴിയുമോ? ഒരു പക്ഷെ ഒരു കൊല്ലം കഴിയുമ്പോള്‍ അവളുടെ മനസ് മാറിയേക്കാം. ”

ഒടുവില്‍ രമേശനതു തീരുമാനിച്ചു. വളരെ ക്കാലമായി താന്‍ തീരുമാനിച്ച ഒന്നായിരുന്നു ഈ നാടു വിടുക. എന്നാല്‍ തന്നെ അതിന് പിന്തിരിപ്പിച്ചത് നന്ദന ആയിരുന്നു. താന്‍ വിളിച്ചാല്‍ തന്നോടൊപ്പം ഇറങ്ങിവരും നന്ദന. എന്നാല്‍ ഒരായുസ് മുഴുവനും നന്ദനക്കായ് ചിലവഴിച്ച ആ അച്ഛനും അമ്മയുടെയും സ്വപനങ്ങളെ താന്‍ ഒരു പക്ഷെ തകര്‍ത്തുടക്കുകയായിരിക്കും ചെയ്യുന്നത്.അവളുടെ സ്നേഹം വാങ്ങി സന്തോഷകരമായ ഒരു ജീവിതംപകരം നല്‍കാന്‍ ചേരിയിലെ ആ കുടിലില്‍ തനിക്ക് സാധിക്കുമോ?

പിറ്റേന്ന് വൈകിട്ടത്തെ ട്രെയിനില്‍ രമേഷന്‍ ബോംബയ്ക്ക് ഒരു ടിക്കറ്റ് വാങ്ങി. ടിക്കറ്റുമായി സ്റ്റേഷനു പുറത്തു വന്നപ്പോള്‍ നന്ദനയുടെ അച്ഛനെ വീണ്ടും കണ്ടു. തീരുമാനം അറിയിച്ചിട്ട് രമേഷന്‍ അദ്ദേഹത്തിനോട് ആവശ്യപ്പെട്ടത്, “ഞാന്‍ എവിടെയാണെങ്കിലും എന്റെ അഡ്രസ് ഞാന്‍ അങ്ങയെ അറിയിക്കും. നന്ദനയുടെ വിവാഹം എന്നെ അറിയിക്കണം. പങ്കെടുക്കാനല്ല.. നന്ദന സുഖമായിട്ട് ജീവിക്കുന്നുണ്ടല്ലോ എന്ന് സമാധാനിക്കാമല്ലോ?”
“രമേഷ് ഞാന്‍ ആവശ്യപ്പെട്ടത് ഒരു ക്രൂരക്യത്യമാണ് . എന്നെ ശപിക്കരുതെന്ന് ആ മനുഷ്യന്‍ യാചിക്കുന്നുണ്ടായിരുന്നു. ”
==============================
ഏഴ് വര്‍ഷങ്ങള്‍ . ഇടയ്ക്കെപ്പഴോ രമേഷന്‍ ആവശ്യപ്പെട്ടതുപോലെ ഒരു വിവാഹക്ഷണക്കത്ത് കിട്ടിയിരുന്നു. നന്ദനയോടൊപ്പമുള്ള പേര് വായിക്കാന്‍ ശക്തിയില്ലാതെ, ആ കവര്‍ മടക്കി പെട്ടിയില്‍ സൂക്ഷിച്ചു. ഒരു കമ്പനിയിലെ ലോഡിങ് പണിയില്‍ തുടങ്ങി സ്റ്റോര്‍ കീപ്പര്‍ വരെ ഉയര്‍ന്നു. നാട്ടില്‍ പോയൊരു വിവാഹം കഴിച്ചുകൂടെ എന്ന സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധം നിസ്സംഗമായ ഒരു ചിരിയോടെ അവഗണിക്കുമ്പോഴും അവര്‍ക്കറിയില്ലായിരുന്നു രമേഷിന്റെ നഷ്ടമായ പ്രണയത്തിന്റെ കഥ.

ഒരിക്കല്‍ അവിചാരിതമായി കണ്ടുമുട്ടിയ ഒരു നാട്ടുകാരനില്‍ നിന്നാണ് ദു:ഖിപ്പിക്കുന്ന ആ വാര്‍ത്ത അറിഞ്ഞത്. അച്ഛന്‍ മരിച്ചു. മരണശയ്യയില്‍ കിടക്കുമ്പോള്‍ തന്നെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നത്രേ.
.
അനുജനാണിപ്പോള്‍ വീട് നോക്കുന്നത്. റെയില്‍ വേ പോര്‍ട്ടറായി ജോലി നോക്കുന്ന അനുജന്‍ രഘുവിന്റെ കല്യാണം കഴിഞ്ഞിരിക്കുന്നു. ആകെ തളര്‍ന്നു പോയെങ്കിലും ചായക്കട അച്ഛന്റെ ഓര്‍മ്മയ്ക്കായി അമ്മ ഒരു വിധം കൊണ്ടുപോകുന്നു. അന്ന് ആദ്യമായി വീട്ടിലേക്കൊരു കത്തെഴുതി.

മൂത്ത മകനായ തന്നെ മാത്രം ബിരുദം വരെ വിദ്യാഭ്യാസം ചെയ്യിച്ച ആ അച്ഛനമ്മമാര്‍ക്ക് അവസാനകാലത്തുപോലും ഒരു താങ്ങാവാന്‍ കഴിഞ്ഞില്ലല്ലോ എന്ന ചിന്ത രമേശനു കുറ്റം ബോധമുണ്ടാക്കി. അന്നുമുതല്‍ അമ്മയ്ക്കായി മാസം 2000 രുപ അയക്കാന്‍ തുടങ്ങി.
“നിന്റെ പണമല്ലടാ നിന്നെ ഒരു പ്രാവശ്യമൊന്ന് കണ്ട് കണ്ണടയ്ക്കണമെന്ന ആഗ്രഹം മാത്രമേ എനിക്കുള്ളൂ” അമ്മയുടെ ഈ വാചകങ്ങളാവും ഒരു പക്ഷെ ഈ വരവിന് പ്രേരിപ്പിച്ചത്. അമ്മയുടെ കത്തിനൊപ്പം നന്ദനയുടെ കത്തു കിട്ടിയപ്പോള്‍ താന്‍ അദ്ഭുതപെട്ടു.

പ്രിയ രമേശേട്ട,
അച്ഛന്‍ ഒടുവിലാ സത്യം എന്നോട് പറഞ്ഞു. രമേശന്റെ ഈ ഒളിച്ചോട്ടത്തിനു കാരണം എന്റെ അച്ഛനായിരുന്നുവെന്ന് ഞാനറിഞ്ഞില്ല. അച്ഛനാഗ്രഹിച്ച ഒരു ജീവിതം ഒരു പക്ഷെ എനിക്ക് കിട്ടിയില്ലെന്ന് മനസിലായപ്പോള്‍ തോന്നിയ കുറ്റബോധമായിരിക്കും ഈ വെളിപ്പെടുത്തലിനു കാരണം. അച്ഛനാണ് ഈ അഡ്രസ് എനിക്ക് തന്നത്.
മരിക്കുന്നതിനുമുമ്പ് അച്ഛന് രമേശേട്ടനെ ഒന്ന് കാണണമെന്നുണ്ട്. ഒരു പക്ഷെ അതിനു കഴിഞ്ഞില്ലെങ്കില്‍ അച്ഛന് മാപ്പ് നല്‍കണമെന്ന്.
പിന്നെ എന്റെ വിശേഷങ്ങള്‍ പറയുകയാണെങ്കില്‍ കഴിഞ്ഞയാഴച ഞാന്‍ താലിച്ചരടിന്റെ ബന്ധനത്തില്‍ നിന്നും മോചിതയായി. കോടതിയില്‍ വച്ചായിരുന്നു ആ ചടങ്ങ്. ചേരണ്ടാത്തതു ചേര്‍ത്തതിന്റെ വാശിയില്‍ ഞാന്‍ പൊട്ടിച്ചെറിഞ്ഞതാണ് എല്ലാമെന്ന് രമേശേട്ടന്‍ കരുതരുത്.

ഒരുപാട് സഹിച്ചു ക്ഷമിച്ചു. അച്ഛനെ വിഷമിപ്പിക്കരുതെന്ന ഒറ്റ ലക്ഷ്യത്തോടെ. അച്ഛന്റെ മരണം വരെയെങ്കിലും ഈ താലിച്ചരട് നിലനിര്‍ത്താന്‍ ഒരു പാട് ശ്രമിച്ചു. കഴിഞ്ഞില്ല.
രമേശേട്ടന്‍ അച്ഛനെ കാണാന്‍ വരുമെന്നും അച്ഛനു മാപ്പ് നല്‍കുമെന്നും പ്രതീക്ഷിക്കുന്നു
നന്ദന

ഒന്ന് രണ്ടാവര്‍ത്തി വായിച്ചു....മനസ് നാട്ടിലേത്തെക്കണമെന്ന് പറയുന്നതു പോലെ തോന്നി.


“അല്ല ഇത് നമ്മുടെ രമേശ് മോനല്ലേ? നീ വന്നോ ......നന്നായി”

അച്ഛന്റെ സുഹ്യത്തായ ഉസ്മാനിക്കയായിരുന്നു അത്. രമേഷ് ചിന്തകളില്‍ നിന്നുണര്‍ന്നു. നാടിന്റെ മാറ്റങ്ങള്‍ അവിസ്മരണീയ മാണെങ്കിലും തന്റെ വീടുള്‍പ്പെടുന്ന ചേരിക്ക്,ഒരു മാറ്റവുമില്ല. ഉസ്മാനിക്കയുടെ ശബ്ദം കേട്ട് കൂടുതല്‍ പേര്‍ ഇറങ്ങി വന്നു. തന്റെ മുഖത്തെ മാറ്റങ്ങളെ വായിച്ചെടുക്കുന്ന ആ മുഖങ്ങള്‍ക്കു നേരെ ‍രമേശ് മന്ദഹസിച്ചു.
==================================

7 comments:

കാപ്പിലാന്‍ said...

ങ്ഹാ ..ഇതിവിടെ കൊണ്ടുവന്നു ചാംബിയോ

വാഴക്കോടന്‍ ‍// vazhakodan said...

കാപ്പൂ. ഇതിവിടെ കൊണ്ടുവന്നു ചാംബിയത് ഇതില്‍ എന്തൊക്കെയോ ആത്മകഥാംശം ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു. ഞാന്‍ പറഞ്ഞല്ലോ വളരെ സത്യസന്ധമായ കഥാ സന്ദര്‍ഭങ്ങളാണ് ഇതിലുള്ളതെന്നു. ഹാ കനലെ കാണേണ്ടവര്‍ കാണട്ടെ.വായിക്കട്ടെ...ആസ്വദിക്കട്ടെ...ഓര്‍മ്മകള്‍ അയവിറക്കട്ടെ. ആശംസകള്‍......
മത്സരത്തിനുള്ള കഥകളില്‍ എനിക്ക് ഇഷ്ടപ്പെട്ട കഥാ ഇത് തന്നെയാണ്.....വീണ്ടും അഭിനന്ദനങ്ങള്‍....

ജിജ സുബ്രഹ്മണ്യൻ said...

ഈ കഥ എനിക്ക് ഒത്തിരി ഇഷ്ടമായി.രമേശും നന്ദനയും ചേരേണ്ടവർ തന്നെ.അതിന് വിധി എന്തൊക്കെ തടസ്സങ്ങൾ ഒരുക്കി എങ്കിലും അനിവാര്യമായതു സംഭവിച്ചു.നല്ല കഥ

വശംവദൻ said...

നല്ല കഥ. പഴയകാല പ്രണയത്തിന്റെ പല മുഖങ്ങളും നന്നായി അവതരിപ്പിച്ചിട്ടുണ്ട്‌.

അരുണ്‍ കരിമുട്ടം said...

നല്ല കഥ, അവരുടെ ആദ്യ കണ്ട്മുട്ടലിനു കുട്ടിക്കാലം ഒരുക്കിയത് മാത്രം എന്തോ ഒരു അഭംഗി.പിന്നെ ഫുള്‍ സ്പീഡില്‍ കഥ വായിച്ച് പോയി

Unknown said...

വീണ്ടും അഭിനന്ദനങ്ങള്‍..

പാവത്താൻ said...

മനസ്സില്‍ തട്ടിയ എഴുത്ത്.ഒഴുക്കോടെ വായിച്ചുപോയി.... നല്ല കഥ.ആശംസകള്‍

മലയാളം ടൈപ്പ് ചെയ്യാന്‍?