Thursday, April 21, 2016

ട്രാഫിക്കിലെ കളികൾ

രാവിലെ 7. 30 നു മീറ്റിംഗ്‌ ഉറപ്പിച്ചപ്പോൾ തന്നെ കരുതിയതാണ്, “നടന്നതു തന്നെ." ഷാർജയിലെ മുഴുനീളൻ ട്രാഫിക്‌ കടന്നു  ഞാൻ ദുബായിലെ സൈറ്റിലെത്തണമെങ്കിൽ  ഒരു 6 മണിക്കെങ്കിലും ഫ്ലാറ്റിൽ നിന്നും ഇറങ്ങണം. രാവിലെ മാത്രം കിട്ടുന്ന ഒരുതരം ഉറക്കമുണ്ടല്ലോ അത്‌ വിട്ടുകളയാനുള്ള മടി ഉണ്ടായിരുന്നിട്ടും ഞാൻ ക്യത്യം 5.50നു അലാറം സ്റ്റോപ്പ്‌ ചെയ്ത്‌ എഴുന്നേറ്റതാണു. അത്യാവശ്യം പ്രഭാത ക്യത്യങ്ങൾ നിർവ്വഹിച്ച്‌ ഭാര്യ ഉണ്ടാക്കിയ ദോശയും കടിച്ചു നോക്കിയിട്ടു , ചായയുടെ രണ്ടു കവിൾ അകത്താക്കി വണ്ടി സ്റ്റാർട്ട്‌ ചെയതപ്പോൾ സമയം 6: 20.


എന്നെ പ്രതീക്ഷിച്ചിരുന്ന ട്രാഫിക് ജാമിലേക്ക്    എത്തിച്ചേരാൻ അധികസമയമെടുത്തില്ല. താമസിക്കാതെ തന്നെ ബ്രേക്ക്‌-ആക്‌സിലേറ്റർ-ബ്രേക്ക്‌ എന്ന ചവിട്ടു നാടകത്തിന്റെ  താളം കണ്ടെത്തി. പൊതുവെ എനിക്കിഷ്ടം രണ്ടാമാത്തെ ലൈനിൽ ഡ്രൈവ്‌ ചെയ്യാനാണു.ഇത്തവണയും അത് തന്നെ തിരഞ്ഞെടുത്തു. FM റേഡിയോയിൽ വാർത്ത കഴിഞ്ഞു , ബ്രേക്ക്‌ ഫാസ്റ്റ്‌ ക്ലബ്‌ എന്ന പരിപാടി തുടങ്ങി. അർഫാസിന്റെയും നൈലയുടെയും പതിവ്‌ കത്തിയടി കേട്ടുകൊണ്ട് ഞാന്‍ വണ്ടി മുമ്പോട്ട്‌ “തെളിച്ചു”. അവര്‍ ഉന്നയിച്ച പസില്‍ (കടുങ്കഥ) യ്ക്ക് ഉത്തരം തേടിയ എന്റെ മനസിനെ  തിരിച്ചു വിളിച്ചത്.  ഒരു കാറിന്റെ തുടരെയുള്ള ഹോണ്‍ ശബ്ദമായിരുന്നു.


ഞാന്‍ മുന്നോട്ടു നോക്കി. എന്റെ വലതു ലൈനില്‍ അല്പം മുന്നിലായുള്ള ഒരു ചുവന്ന  കാറായിരുന്നു ഹോണ്‍ മുഴക്കിയത്.  അതിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്ന സുമുഖനു , കാര്‍ എന്റെ ലൈനിൽ കുത്തികയറ്റണം. എന്നാൽ എനിക്ക് മുന്നിലുള്ള corolla കാറു കാരൻ അതിനു സമ്മതിക്കുന്നില്ല . അതിലുള്ള പ്രതിഷേധ സ്വരമായിരുന്നു ആ ഹോൺ ശബ്ദം. ഞങ്ങൾ ദുബായിൽ വാഹനമോടിക്കുന്നവർ ഇങ്ങിനെയാണു.  മറ്റു ഡ്രൈ വർമാരോട് സംവദിക്കുന്നത് പലപ്പോഴും. ഇങ്ങനെ ഹോൺ മുഴകിയാണ്. ചിലപ്പോൾ  വമ്പ ൻ തെറികൾ, മുതൽ   തന്തയ്ക്കു വിളി, വരെ ഹോൺ ശബ്ദത്തിലൂടെയാവും കൈമാറുന്നത് .
പക്ഷേ ആ ഹോൺ ശബ്ദത്തിലും കൊറോള ക്കാരാൻ കുലുങ്ങിയില്ല. ലൈനിലേക്ക് കുത്തികയറ്റാനുള്ള മറ്റൊരു ശ്രമവും അയാള്  തന്ത്രപൂര്വ്വം വിഫലമാക്കി.


ഞാൻ ട്രാഫികിന്റെ  താളം വിട്ട് , എന്റെ കാർ  അല്പം കൂടി സ്ലോവാക്കി,എന്റെ മുമ്പിൽ  ഒരു ഗ്യാപ്  സൃഷ്ടി ച്ചു. എന്നാൽ മറ്റേയാൾക്കു  എന്റെ മുന്നിലുള്ള ഗ്യാപിലേക്ക് കയറാൻ താല്പര്യമില്ലായിരുന്നു.  വിണ്ടും അയാള് കൊറോളക്കാരന്റെ മുന്നിലേക്ക്‌ കയറാൻ തന്നെ ശ്രമിച്ചു പരാജയപ്പെട്ടു . ആ സമയത്ത് ട്രാഫികിൽ ഉണ്ടായ ഒരു മുന്നേറ്റം  കാരണം കോറോളക്കാരൻ  അല്പം കൂടുതൽ മുന്നോട്ടു പോവുകയും,  ദുരഭിമാനിയുടെ കാർ  എന്റെ നേരെ  സൈഡിൽ എത്തുകയും ചെയ്തു. ഞാൻ അദ്ദേഹത്തെ എനിക്കു മുമ്പിലുള്ള  ഗ്യാപിലേക്ക് വിനയപൂർവ്വം  ക്ഷണിച്ചുകൊണ്ടു ആഗ്യം കാണിച്ചു .


ഒടുവിൽ മനസില്ലാ മനസോടെ എന്റെ ക്ഷണം അയാള് സ്വീകരിച്ചു. നല്ല ഒരു രസികൻ  കാറായിരുന്നു അത്. തീർച്ചയായും ആ മോഡൽ  ഡിസൈൻ ചെയ്തവൻ ഒരു “വഷളൻ “ ആയിരുന്നിരിക്കും. അല്ലെങ്കിൽ പിന്നെ കാറിന്റെ ബാക്ക് ഇങ്ങനെയൊക്കെ ഡിസെൻ ചെയ്യുമോ? ഞാൻ എന്റെ മാന്യത വിടാതെ വാഹന സുരക്ഷയെ ഓർത്തു മാത്രം അതിന്റെ ബാക്ക് ശ്രദ്ധിച്ചു സസൂഷ്മം  ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു. പെട്ടെന്ന് എന്റെ മുമ്പിലെ ദുരഭിമാനിയ്ക്ക് വീണ്ടും അക്കരപ്പച്ച  തോന്നി, അയാൾ വലതു ലൈനിലേക്ക് ഒരു ടേൺ  നടത്തി.
ഇത്തവണ അയാൾക്ക്‌ എതിരാളി ആയി കിട്ടിയതു ഒരു പജീറോ ക്കാരനായിരുന്നു. പ്രതിരോധത്തിൽ അയാള് മുന്പ് കണ്ട കൊറോളക്കാരന്റെ  ചേട്ടനായിരിക്കണം . വളരെ തന്ത്രപൂര്വ്വം അയാളുടെ  ശ്രമം  വിഫലമാക്കി. ഒടുവിൽ പജീറോ യുടെ പിന്നിൽ അയാൾ കയറിപ്പറ്റി . വീണ്ടും വിരസമായ ട്രാഫിക് നിമിഷങ്ങൾ കടന്നു പോയി. ഇതിനിടയിൽ ഞാൻ പതിവ് തടസവാദങ്ങൾ പറഞ്ഞു മീറ്റിംഗിലെത്തുവാൻ താമസിക്കുമെന്ന് മെസേജ് അയച്ചു.


ട്രാഫികിനു അല്പ്പം ജീവൻ വച്ചു.  20-30 സ്പീഡിലേയ്ക്കു വാഹനങ്ങൾ നീങ്ങുവാൻ തുടങ്ങി.റേഡിയോയിലെ  “സുന്ദരിപ്പെണ്ണേ…..” ഗാനം  വണ്ടിയിൽ നിറഞ്ഞു .പക്ഷേ അധികം താമസിച്ചില്ല അതാ മറ്റൊരു ട്രാഫിക്. എന്റെ ലൈനിൽ കടന്നു വന്നു.  5-6 വാഹനങ്ങൾക്ക് മുമ്പായി ഏതോ  ആക്സിഡന്റാവണം. ഈ ലൈനിലെ വാഹനങ്ങൾ ഒന്നും അനങ്ങുന്നില്ല. വലതു ഭാഗത്ത് വാഹനങ്ങൾ  പോകുന്നുണ്ട്. ഞാൻ പതുക്കെ വലതു ഭാഗത്തേക്കു വണ്ടി തിരിച്ചു. അതാ എന്റെ അടുത്ത് വന്നു ഒരു ചുവന്ന കാര് ഹോൺ മുഴക്കുന്നു. ഞാൻ അതിലെ ഡ്രൈവിംഗ് സീറ്റിലേക്കു കണ്ണോടിച്ചു.  മുന്പ് കണ്ട  “ അഭിമാനി “ തന്നെയായിരുന്നു അത്.
അയാളുടെ അപ്പന് ദുബായ് സര്ക്കാര് പതിച്ചു നല്കിയ റോഡിൽ ഞാനെന്തിനാ അതിക്രമിച്ചു കയറിയത്  എന്നായിരുന്നു , ആ ഹോണിന്റെ അർത്ഥമെന്നു ഞാൻ മനസിലാക്കി. ഇത്തവണയും ഞാൻ അയാളോട് പൊയ്ക്കോളാൻ ആഗ്യം കാണിച്ചു. ഇത്തവണ എന്തോ എന്റെ മുഖത്ത് ആ പഴയ വിനയം ഉണ്ടായിരുന്നില്ല. അയാളുടെ പിന്നിൽ ഞാൻ വീണ്ടും തുടർന്നു .



മലയാളം ടൈപ്പ് ചെയ്യാന്‍?